മകനെ സാത്താന്റെ സന്തതിയെന്ന് വിളിച്ചത് മാനസികമായി ഏറെ വിഷമമുണ്ടാക്കി; ബേബി ജോണിനെതിരെ അനിൽ അക്കരയുടെ അമ്മ

തൃശ്ശൂർ: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ മകനെ സാത്താന്റെ സന്തതി എന്ന് വിളിച്ചത് മാനസികമായി ഏറെ വിഷമം ഉണ്ടാക്കിയതായി അനിൽ അക്കര എം എൽ എ യുടെ അമ്മ ലില്ലി ആന്റണി. ഒരു സിപിഎം പ്രവർത്തകൻ്റെ മകനെയാണ് ഇങ്ങനെ അധിക്ഷേപിച്ചത്. ഒരു രാഷ്ട്രീയക്കാരനും അച്ഛനമ്മമാരെ ഇത്തരത്തിൽ പറയാൻ പാടില്ലെന്നും ലില്ലി പ്രതികരിച്ചു .

വടക്കാഞ്ചേരിയിൽ നടന്ന സി പിഎം സത്യഗ്രഹ സമരത്തിനിടെയായിരുന്നു ബേബി ജോണിൻ്റെ വിവാദ പ്രസ്താവന. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്ന അനിൽ അക്കര എം എൽ എ സാത്താന്റെ സന്തതിയാണെന്ന് ബേബി ജോൺ ആരോപിച്ചത്. ഇതിനെതിരെ ഇന്നലെ തന്നെ ലില്ലി ആൻറണി ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു.

ഇതിനു തുടർച്ചയായാണ് ഭർത്താവിൻ്റെ സി പി എം ബന്ധം എടുത്ത് പറഞ്ഞ് ലില്ലി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. സാത്താന്റെ വഴിക്ക് പോകുന്ന മക്കൾ തനിക്ക് ഇല്ല. ഇങ്ങനെ പറയാൻ എന്ത് അധികാരമാണ് അവർക്ക് ഉള്ളതെന്നും ലില്ലി ചോദിച്ചു.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തുറന്ന കത്തെഴുതിയാണ് ലില്ലി ആന്റണി ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.
ഇത്തരത്തിലുള്ള വിളികൾ നേരും നെറിയുമുള്ള രാഷ്ട്രീയപ്രവർത്തനത്തിന് ചേർന്നതല്ലെന്ന് ലില്ലി തൻ്റെ കത്തിൽ പറയുന്നു.

സാത്താൻ്റെ പ്രലോഭനങ്ങളിൽ നിന്നും എൻറെ മക്കളെ രക്ഷിക്കണേ എന്നാണ് ഞാനെൻ്റെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്താറുള്ളത്. 16 വർഷം മുമ്പ് എന്നേയും കുടുംബത്തേയും കണ്ണീരിലാഴ്ത്തി കടന്നുപോയ ഒരു മനുഷ്യനെയാണ് താങ്കളുടെ നേതാവ് ഒരു പൊതുയോഗത്തിൽ സാത്താൻ എന്ന് വിളിച്ചതെന്നും ലില്ലി ആന്റണി കത്തിൽ ചൂണ്ടിക്കാട്ടി.