തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്ന് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ ഇന്ന് അറസ്റ്റിലായ ഐഎന്‍ടിയുസി നേതാവ് ഉണ്ണി. ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു ആത്മഹത്യാ ശ്രമം. മരത്തില്‍ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. എന്നാല്‍ മരച്ചില്ല ഒടിഞ്ഞുവീണ് നിലത്ത് വീഴുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പൊലീസിനോടാണ് ഉണ്ണി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
പ്രതി പിടിയിലാകുമ്പോള്‍ മദ്യലഹരിയിലായിരുന്നു. മദ്യമെത്തിച്ചു നല്‍കിയതാരെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് ഉണ്ണി. തേമ്പാമൂട് തലയില്‍ സ്വദേശിയായ ഉണ്ണി എന്ന് വിളിക്കുന്ന ബിജു ഇന്നാണ് പിടിയിലായത്. നാല് ദിവസമായി ഒളിവിലായിരുന്ന ഉണ്ണിയെ മദപുരത്തുള്ള ഒളിസങ്കേതത്തില്‍നിന്നാണ് പിടികൂടിയത്. ഇയാളെ സഹായിച്ചതായി ആരോപണം ഉയര്ന്നിട്ടുള്ളവരിലേക്കും അന്വേഷണം നീളുമെന്നാണ് വിവരം. പ്രീജയുടെ കയ്യിലെ പണത്തിന്റെ ഉറവിടവും അന്വേഷിക്കും.
കഴിഞ്ഞ ദിവസം ഉണ്ണിയെ പിടികൂടിയതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ഒരു സ്ത്രീയടക്കം ഏഴു പേരെ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ഷജിത്ത്, അജിത്ത്, നജീബ്, സതിമോൻ എന്നീ പ്രതികളെ റിമാൻഡ് ചെയ്തു.
ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലിന് നേരെ മെയ് മാസത്തിൽ വധശ്രമമുണ്ടായി. സജീവ്, അജിത്ത്,ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഈ കേസിൽ അറസ്റ്റിലായതിൻ്റെ വൈരാഗ്യത്തിലാണ് ഇതേ പ്രതികൾ തന്നെ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയത്.