പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. ഭീഷണിയെ തുടർന്ന് മോദിയുടെ സുരക്ഷ വർധിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻറെ നിർദേശ പ്രകാരം സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് സുരക്ഷ വർധിപ്പിക്കുന്നത്. എൻഐഎക്ക് ലഭിച്ച വധഭീഷണിയെ തുടർന്നാണ് നീക്കം. ആഗസ്ത് എട്ടിനാണ് പ്രധാനമന്ത്രിയെ വധിക്കുമെന്ന് എൻഐഎക്ക് ഭീഷണി സന്ദേശം ലഭിച്ചത്.‌

ylalwani12345@gmail.com എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്. നരേന്ദ്ര മോദിയെ കൊല്ലുക (kill narendra modi) എന്നായിരുന്നു സന്ദേശം. ഇത് ആര് എവിടെ നിന്ന് അയച്ചതാണെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. റോയും ഇൻറലിജൻസ് ബ്യൂറോയും ഡിഫൻസ് ഇൻറലിജൻസ് ഏജൻസികളുമാണ് അന്വേഷണം നടത്തുന്നത്.

എന്നാൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാക്ക് ചെയ്ത സംഭവവുമുണ്ടായി. ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൌണ്ടിൽ വന്നത്. രാജ്യം ക്രിപ്റ്റോ കറൻസിക്കൊപ്പമാണെന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറൻസി വഴി സംഭാവന നൽകണമെന്നുമാണ് ഹാക്കർ ട്വീറ്റ് ചെയ്തത്.