പുനലൂർ : ഉത്രാടദിവസം രാവിലെ പുനലൂര്‍ സ്റ്റേഷനില്‍ പൊലീസും പൊതുപ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും തെറിയഭിഷേകവും. കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ പ്രതിയായ എഐവൈഎഫ് പ്രവര്‍ത്തകനെ ജാമ്യത്തിലിറക്കാന്‍ സിപിഐ, എഐവൈഎഫ് നേതാക്കള്‍ എത്തിയതോടെയാണ് പ്രശ്നം ഉണ്ടായത്. സ്റ്റേഷനില്‍ എത്തിയ എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ശ്രീരാജ് അടക്കമുള്ളവരെ എസ്ഐയും എഎസ്ഐയും അസഭ്യം പറഞ്ഞതായി പ്രവര്‍ത്തകര്‍ ആരോപിച്ചു.
സംഭവമറിഞ്ഞ് സിപിഐ മണ്ഡലം സെക്രട്ടറി സി അജയപ്രസാദ്, നേതാക്കളായ കെ രാധാകൃഷ്ണന്, ജെ ഡേവിഡ്, ജ്യോതികുമാര്‍, വിഎസ് പ്രവീണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി തള്ളിക്കയറാന്‍ ശ്രമിച്ചു.ഇത് പൊലീസ് തടഞ്ഞു.
ഇരുകൂട്ടരും തമ്മില്‍ ഏറെ നേരം ഉന്തും തള്ളും വീണ്ടും അസഭ്യവര്‍ഷവും അരങ്ങേറി. സ്റ്റേഷന് ഓഫിസര്‍ ബിനു വര്‍ഗീസ് എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.
പൊതുപ്രവര്‍ത്തകരെ ചീത്ത പറഞ്ഞ പൊലീസുകാരെ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞതെന്ന് നേതാക്കള്‍ പറഞ്ഞു. കൊറോണ പ്രതിരോധം ലംഘിച്ച് സ്റ്റേഷനില്‍ പ്രശ്നം ഉണ്ടാക്കിയ കണ്ടാല്‍ അറിയാവുന്ന 15 എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതായി സ്റ്റേഷന് ഓഫിസര്‍ പറഞ്ഞു.