കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത്, നാവ് മുറിച്ച് 13 കാരിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 13 കാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ കേരി ജില്ലയിലാണ് സംഭവം. ശനിയാഴ്ച കരിമ്പ് പാടത്ത് നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മകളെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് അച്ഛന്‍ പറഞ്ഞു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. നാവ് മുറിച്ച നിലയിലുമായിരുന്നു മൃതദേഹം കണ്ടതെന്നും അച്ഛന്‍ പറയുന്നു.അറസ്റ്റ് ചെയ്യപ്പെട്ടതില്‍ ഒരാളുടെ കരിമ്പ് തോട്ടത്തില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്.ദേശീയ സുരക്ഷാ നിയമപ്രകാരമുളള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ കരിമ്പ് തോട്ടത്തില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ലജ്ജാകരമായ സംഭവമാണിതെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപി-സമാജ് വാദി പാര്‍ട്ടി സര്‍ക്കാരുകള്‍ തമ്മില്‍ എന്ത് വ്യത്യാസമാണ് ഉളളതെന്നും അവര്‍ ചോദിച്ചു.