ന്യൂഡെൽഹി: രാജ്യത്തെ പ്രകൃതി വിഭവങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതിനെതിരെ ഗാന്ധിയൻ കളക്ടീവ് ഇന്ത്യയുടെ നേത്യത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ ഇഐഎ വിജ്ഞാപനം കത്തിച്ച് പ്രതിഷേധിക്കുന്നു. ഓഗസ്റ്റ് 15 ന് രാവിലെ 10 നാണ് പ്രതീകാത്മകമായി ഇഐഎ വിജ്ഞാപനം കത്തിച്ചുകൊണ്ടു് രാജ്യമെങ്ങും പ്രതിഷേധിക്കുന്നത്. ഓരോ സ്ഥലത്തെയും സാഹചര്യങ്ങളനുസരിച്ച് വീടുകളിലും തെരുവുകളിലും നദീതീരങ്ങളിലും, കൃഷിസ്ഥലങ്ങളിലും സമാനമനസ്കർ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഒത്തുചേർന്നാണ് പ്രതിഷേധിക്കുന്നത്.
പുതിയ കാലത്തെ ഈസ്റ്റിന്ത്യാ കമ്പനികൾ രാജ്യത്തെ ജനങ്ങളുടെ പൊതു സ്വത്തും അവരുടെ ജീവിതത്തിന്റെ ആധാരവുമായ ഭൂമിയും ജലവും വായുവും കവർന്നെടുക്കാനും മലിനപ്പെടുത്താനും ജനജീവിതം കൂടുതൽ താറുമാറാക്കാനും ശ്രമിക്കുകയാണ്. വഴിവിട്ട ഈ നിയമനിർമാണ നീക്കത്തെ ചെറുക്കാൻ കക്ഷിരാഷ്ട്രീയ മത വിഭാഗീയതകളോ പ്രത്യയശാസ്ത്ര വേർതിരിവുകളോ ഇല്ലാതെ ജനങ്ങൾ സമരത്തിനിറങ്ങണമെന്ന് ഗാന്ധിയൻ കളക്ടീവ് ഇന്ത്യ അഭ്യർത്ഥിച്ചു.
പരിസ്ഥിതി സംരക്ഷണ നിയമങ്ങളെല്ലാം റദ്ദുചെയ്യുന്നതിനു തുല്യമായ വിജ്ഞാപനത്തിനെതിരെ പരാതി കൊടുത്തതു കൊണ്ടു മാത്രമായില്ല. രാജ്യവ്യാപകമായി ശക്തമായ സമരപരിപാടികളിലൂടെ ജനാഭിപ്രായമുണർത്തേണ്ടതുണ്ടു്. കൊറോണ നിയന്ത്രണങ്ങളുടെ നിശബ്ദതയിൽ വിഭവ കൊള്ളയ്ക്കായി നടക്കുന്ന നീക്കം രാജ്യത്തെ സ്വതന്ത്ര്യ സ്വപ്നങ്ങളെ പരിഹസിക്കുന്നതാണ്.
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഗാന്ധിയൻ കളക്ടീവ് ദേശീയ തലത്തിൽ ആരംഭിച്ച റിലേ ഉപവാസ സത്യാഗ്രഹം ഒക്ടോബർ രണ്ടു വരെ തുടരും. കർഷകരെയും തൊഴിലാളികളെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും പരിസ്ഥിതിയെയും രക്ഷിക്കുക എന്ന പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ പ്രായോഗികമായി അസാധുവാക്കുന്ന പുതിയ നീക്കം കർഷകരെയും തൊഴിലാളികളെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും കൂടുതൽ അപകടത്തിലാക്കുമെന്ന് ഗാന്ധിയൻ കളക്ടീവ് ഇന്ത്യ മുന്നറിയിപ്പ് നൽകി.