ചേർത്തല: പഞ്ചായത്ത് സെക്രട്ടറിക്ക് വിവാദ നായകനായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് വക തെറിയഭിഷേകം. വെള്ളാപ്പള്ളി നടേശൻ്റെ വിശ്വസ്തനായ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റ് ഡി പ്രിയേഷ് കുമാറിനെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
പഞ്ചായത്തിലെ കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ സൗജന്യമായി മൈക്ക് സെറ്റ് പഞ്ചായത്ത് സെക്രട്ടറി ഇ. ക്ലീറ്റസ് ഏർപ്പാടാക്കിയിരുന്നു. എന്നാൽ പ്രസിഡന്റിന്റെ അടുപ്പക്കാരനായ മറ്റൊരാൾക്ക് 15000 രൂപയ്ക്ക് കരാർ നല്കാൻ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിച്ചിരുന്നുവെന്നാണ് ആരോപണം. ഇതിൽ ക്ഷുഭിതനായാണ് സെക്രട്ടറിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ. ഇതിൻ്റെ ശബ്ദരേഖ പുറത്ത് വന്നതോടെ സംഭവം പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കയാണ്.
നിലവിലുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ കാലാവധി തീരാൻ രണ്ട് മാസം ശേഷിച്ചിരിക്കെ പ്രസിഡന്റ് സ്വന്തം പദവി പണം ഉണ്ടാക്കുന്നതിനുളള ഉപാധിയായി മാറ്റുകയാണെന്നും ഇതിന് വഴങ്ങാത്തതിനാണ് സെക്രട്ടറിയെ അധിക്ഷേപിച്ചതെന്നും ആക്ഷേപമുണ്ട്.
പഞ്ചായത്തിലെ കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ജില്ലാകളക്ടർ മുഖാന്തിരം 950 രൂപയ്ക്ക് ഒരു കട്ടിൽ വച്ച് 100 കട്ടിലും കുറഞ്ഞ വിലയിൽ മെത്തയും ഏർപ്പാടാക്കിയിരുന്നു. എന്നാൽ പ്രസിഡന്റ് സർക്കാർ ഏജൻസിയായ സിൽക്കിലേക്ക് വിളിച്ച് ഒരു കട്ടിലിന് 5000 രൂപയ്ക്ക് വാങ്ങാൻ സെക്രട്ടറിയെ നിർബന്ധിച്ചു എങ്കിലും സെക്രട്ടറി വഴങ്ങിയില്ല. ഇതിൽ കമ്മീഷൻ ഇടപാടിൽ ഒരു കട്ടിലിന് 1200 കമ്മീഷൻ ലഭിക്കുമെന്നാണ് ആക്ഷേപം. 100 കട്ടിലിന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് പ്രസിഡന്റ് അഴിമതിയിലൂടെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പഞ്ചായത്തിൽ 4 കോടി രൂപ ചെലവിൽ നിർമ്മിച്ച സൈക്ലോൺ ഷെൽട്ടറിന്റെ നടത്തിപ്പ് കമ്മറ്റിയിലെ സ്ഥിരം പോസ്റ്റിൽ പ്രസിഡന്റിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ കെ.കെ രമണനെ തിരുകി കയറ്റാൻ ശ്രമിച്ചെങ്കിലും സെക്രട്ടറി വഴങ്ങിയില്ല.
പ്രസിഡന്റിന്റെ താൽപര്യത്തിന് കൂട്ടുനില്ക്കാത്തതിനാൽ സെക്രട്ടറിയെ മാറ്റാൻ നാല് മാസം മുൻപ് പഞ്ചായത്ത് കമ്മറ്റിയിൽ അജന്റ വച്ച് പ്രസിഡന്റ് ശ്രമിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ കോൺഗ്രസ് പഞ്ചായത്തംഗങ്ങളുടെ ശക്തമായ എതിർപ്പ് മൂലം പരാതി പിൻവലിച്ചിരുന്നു.
പഞ്ചായത്ത് സെക്രട്ടറി ഇ. ക്ലീറ്റസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രാജി വയ്ക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു. അഴിമതിയും സ്വജനപക്ഷപാതവും പുലർത്തുകയും സ്ത്രീകളോട് പോലും മര്യാദയില്ലാതെ പെരുമാറുകയും ചെയ്യുന്ന പ്രസിഡന്റ് പ്രിയേഷ് കുമാർ രാജി വയ്ക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി നേതാക്കളായ എൻ. ഷൈലജ, ഇ.വി.രാജു, കെ.വി.ജോസി, ഹരിലാൽ എന്നിവർ ആവശ്യപ്പെട്ടു.