കരിപ്പൂരിലെ വിമാനാപകടത്തിൽ കാണാതായ കുഞ്ഞുങ്ങൾ വിവിധയിടങ്ങളിൽ സുരക്ഷിതർ

കോഴിക്കോട്: കരിപ്പൂരിലെ വിമാനാപകടത്തിൽ കാണാതായ കുഞ്ഞുങ്ങൾ വിവിധയിടങ്ങളിൽ സുരക്ഷിതം. അഞ്ച് കുഞ്ഞുങ്ങളെപ്പറ്റിയാണ് ഇപ്പോൾ വിവരം ലഭിച്ചിരിക്കുന്നത്. അഞ്ച് പേരും വിവിധ ഇടങ്ങളിൽ സുരക്ഷിതരായി ഉണ്ട്.
പ്രദേശവാസിയായ ഒരാളുടെ അടുക്കലാണ് ഒരു കുട്ടി ഉള്ളത്. ആളുകളെ രക്ഷിക്കുന്നതിനിടെ താൻ അവിടെ എത്തുകയും കുഞ്ഞ് ഒറ്റക്ക് നിൽക്കുന്നതു കണ്ട് ഒപ്പം കൂട്ടുകയും ചെയ്യുകയായിരുന്നു എന്ന് ഇയാൾ പറഞ്ഞു. കുഞ്ഞ് തൻ്റെ കയ്യിൽ സുരക്ഷിതമാണെന്നും പ്രാഥമിക പരിശോധനയിൽ കുഞ്ഞിന് പ്രശ്നമൊന്നും ഇല്ലെന്ന് അദ്ദേഹം പറയുന്നു. കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലാണ് കുഞ്ഞും രക്ഷപ്പെടുത്തിയ ആളും ഉള്ളത്. മറ്റ് മൂന്ന് കുട്ടികൾ സുരക്ഷിതരായി കൊണ്ടോട്ടി പുളിക്കൽ ബിഎം ആശുപത്രിയിലുണ്ട്. അറിയുന്നവർ ആശുപത്രിയുമായോ 9947052688 എന്ന നമ്പറിലോ ബന്ധപ്പെടാനാണ് നിർദ്ദേശം. സമൂഹമാധ്യമങ്ങളിൽ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായി – കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു.