കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ എടത്തല എവര്‍ഗ്രീന്‍ നഗര്‍ കാഞ്ഞിരത്തിങ്കല്‍ ബൈഹക്കി (59) മരിച്ചു.
കൊറോണ ന്യൂമോണിയ ബാധിച്ചു ഗുരുതര നിലയില്‍ കഴിയുകയായിരുന്ന ഇദ്ദേഹം വൈകിട്ട് 5 മണിക്കാണ് മരിച്ചത്. പ്ലാസ്മ തെറാപ്പി, ടോസിലീസുമാബ് തുടങ്ങിയ ചികില്‍സകള്‍ നല്‍കിയിരുന്നു.
എറണാകുളം ജില്ലയിൽ ഇന്ന് 69 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 703 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1811 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12318 ആണ്. ഇതിൽ 10110 പേർ വീടുകളിലും, 243 പേർ കൊവിഡ് കെയർ സെന്ററുകളിലും 1965 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
അതേസമയം ആലുവയിൽ രോഗവ്യാപനം ശക്തമായി തുടരുകയാണ്. ജില്ലയിൽ വൃദ്ധജന രോഗിപരിപാലന കേന്ദ്രങ്ങൾ, കോൺവെന്റുകൾ എന്നിവിടങ്ങളിലാണ് രോഗവ്യാപനം ഉണ്ടായത് ഗൗരവത്തോടെ കാണേണ്ടതാണ്.
തൃക്കാക്കരയിലെ ഒരു കെയർ ഹോമിൽ 135 അന്തേവാസികളുടെ ആന്റിജൻ പരിശോധന നടത്തിയപ്പോൾ 40 പേരുടെ റിസൾട്ട് പോസിറ്റീവാണ്. കെയർഹോമുകളിലേക്ക് സന്ദർശകരെ അനുവദിക്കില്ല. പുറത്തേക്കുള്ള കെയർഹോം അധികൃതരുടെ സഞ്ചാരവും പരിമിതപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.