ന്യൂഡെൽഹി: കോടതിയലക്ഷ്യ ഹർജിയിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി നോട്ടീസ് നൽകി. മൂന്നംഗ ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രശാന്ത് ഭൂഷണെതിരായ കേസ് പരിഗണിക്കും. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയെയും, മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ഹർജിയിൽ ആണ് ഇദ്ദേഹത്തിനെതിരെ നടപടി.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആഢംബര ബൈക്കില്‍ ഇരിക്കുന്നതിന്റെ ചിത്രവും കൂട്ടി ചേർത്ത് ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് കൂടാതെ മറ്റു ചീഫ് ജസ്റ്റിസുമാരെ വിമർശിച്ചു മറ്റൊരു ട്വിറ്റർ പോസ്റ്റും ഉണ്ടായിരുന്നു. രണ്ട് ട്വീറ്റുകളിലും സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്ത ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, പ്രശാന്ത് ഭൂഷണ് നോട്ടിസ് അയക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഓഗസ്റ്റ് 5 ന് മുൻപ് ഇത് സംബന്ധിച്ചുള്ള വിശദീകരണം നൽകണമെന്നും നോട്ടീസിൽ അറിയിച്ചു. ട്വിറ്ററിനെയും കോടതി അലക്ഷ്യ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. അതേസമയം
ഹർജിയിൽ അനാവശ്യമായി കക്ഷി ചേർത്തെന്നും കോടതി ആവശ്യപ്പെട്ടാൽ പോസ്റ്റ് നീക്കം ചെയ്യുമെന്നും ട്വിറ്റർ വ്യക്തമാക്കി. ഓഗസ്റ്റ് 5 ന് കേസ് വീണ്ടും പരിഗണിക്കും.
ജുഡീഷ്യറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രശാന്ത് ഭൂഷണ്‍ നേരത്തെ ഉന്നയിച്ചിരുന്നു. കൊറോണ പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ ഹൈക്കോടതി നടത്തിയ ഇടപെടലിനെയും പ്രശാന്ത് ഭൂഷണ്‍ അടുത്തിടെ വിമര്‍ശിച്ചിരുന്നു. കൂടാതെ ഭീമകൊറെഗാവ് കേസില്‍ പ്രതികളായ വരവര റാവു, സുധ ഭരദ്വാജ് എന്നിവര്‍ക്ക് നല്‍കിയ ചികിത്സയുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രസ്താവനകള്‍ നടത്തിയിരുന്നു.