ഹെയ്ലോങ്‌ജങ്: ലിഫ്റ്റിൽ സഞ്ചരിച്ച യുവതി കൊറോണ വൈറസ് പകർന്നു നൽകിയത് 71 പേർക്ക്. ചൈനയിലെ ഹെയ്ലോങ്‌ജങ് പ്രവിശ്യയിലാണ് സംഭവം. മാർച്ച് 19 ന് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ യുവതിയാണ് ഒരു ലിഫ്റ്റ് യാത്ര കൊണ്ട് 71 പേരുടെ രോഗദാതാവായത്.
മാർച്ച് 19 ന് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ യുവതിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. കൊറോണ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എങ്കിലും 14 ദിവസത്തെ ക്വാറൻ്റീനിൽ കഴിയണമെന്ന് അധികൃതർ യുവതിയോട് നിർദ്ദേശിച്ചു. ഇതിനു ശേഷമാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയത്. ആദ്യം താഴെ നിലയിൽ താമസിക്കുന്ന ഒരു സ്ത്രീയുടെ കാമുകനും ഇയാളിൽ നിന്ന് മറ്റ് മൂന്നു പേർക്കും രോഗബാധ പകരുകയുമായിരുന്നു.
മാർച്ച് 11 വരെ പ്രദേശത്ത് ഒരു കൊറോണ വൈറസ് കേസ് പോലും ഉണ്ടായിരുന്നിലെന്നാണ് അധികൃതരുടെ അവകാശവാദം . എന്നാൽ അതിനു ശേഷം ചില കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് തെളിഞ്ഞത്. യുവതിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആരും ഉൾപ്പെട്ടിരുന്നില്ലെങ്കിലും ഇവർ സഞ്ചരിച്ച ലിഫ്റ്റ് വഴി രോഗം പകരുകയായിരുന്നു. യുവതിയുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല.
ചൈനയിൽ കൊറോണ കേസുകൾ ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒറ്റയക്ക കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ ഒരാൾക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്.