ഫിലിപ്പീൻസിൽ ബൈക്കിൻ്റെ പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ ദമ്പതികളാണെന്ന് തെളിയിക്കണം

മനില: കൊറോണ കാലത്തെ ബൈക്ക് യാത്രയുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങളുമായി ഫിലിപ്പീൻസ്. സമ്പർത്തിലൂടെ വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് പുതിയ ഒരു തീരുമാനവുമായി അധികൃതർ രം​ഗത്ത് വന്നത്. ബൈക്കിൽ യാത്ര ചെയ്യുന്നവർ പിൻസീറ്റിൽ ആരെയും ഇരുത്തരുതെന്നാണ് നിർദ്ദേശം. പിൻസീറ്റിൽ ആരെയെങ്കിലും ഇരുത്തണമെങ്കിൽ അവർ ദമ്പതികളാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖ കയ്യിൽ കരുതണമെന്നും നിർദ്ദേശത്തിലുണ്ട്.

വിവാഹ സർട്ടിഫിക്കറ്റ് കയ്യിൽ കരുതിയാണ് ഇങ്ങനെ യാത്ര ചെയ്യുന്നവർ പുറത്തിറങ്ങുന്നത്. വിവാഹം കഴിച്ചവർക്കും ലിവിംഗ് ടുഗദർ ദമ്പതിമാർക്കും ഇങ്ങനെ സഞ്ചരിക്കാം. ഒരു വീടിനുള്ളിലാണ് തങ്ങൾ കഴിയുന്നതെന്ന് തെളിയിക്കുന്ന രേഖയും ഉണ്ടാവും. ചിലരാവട്ടെ, ഒരു പടി കൂടി കടന്ന് വാഹനത്തിനു മുന്നിൽ തങ്ങളുടെ ചിത്രം സ്ഥാപിച്ചിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്.

സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു വരുന്നുണ്ട്. രാജ്യത്ത് ഇതുവരെ 58850 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. 20371 പേർ രോഗമുക്തരാവുകയും 1614 പേർ മരണപ്പെടുകയും ചെയ്തു.