ബംഗാളിൽ ബിജെപി എംഎൽഎയെ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: ബംഗാളിൽ ബിജെപി എംഎൽഎയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എംഎല്‍എ ദേബേന്ദ്രനാഥ് റായിയെയാണ് നോര്‍ത്ത് ദിനജ്പുര്‍ ജില്ലയിലെ ഹെംതാബാദ് ഏരിയയിലെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

എംഎൽഎയുടെ മരണം കൊലപാതകമാണെന്ന് ബിജെപി ആരോപിച്ചു. കൊലപാതകമാണെന്ന ആരോപണവുമായി കുടുംബവും മുന്നോട്ട് വന്നു. രാത്രി ഒരു മണിക്ക് ഇദ്ദേഹത്തെ ചിലർ വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഇന്ന് പുലർച്ചെ പ്രദേശവാസികൾ ആണ് മൃതദേഹം കണ്ടത്. ഉടനെ പോലീസിൽ അറിയിക്കുകയായിരുന്നു. ബംഗാളിൽ
ബിജെപിയിൽ എത്തുന്നവർ കൊലപ്പെടുത്തുന്നത് തുടരുകയാണെന്ന് ബിജെപി നേതാവ് കൈലേഷ് വിജയ് വർഗിയ ആരോപിച്ചു.

സംഭവത്തിൽ തൃണമൂൽ കോൺഗ്രസിന് ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ബിജെപി നേതാവ് രാഹുൽ സിൻഹ ആവശ്യപ്പെട്ടു. മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോ ഷും രംഗത്തെത്തിയിട്ടുണ്ട്.

എംഎൽഎയുടെ മരണത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷമേ പറയാനാകൂ എന്ന് പോലിസ് വ്യക്തമാക്കി. മൃതദേഹം ഇപ്പൊൾ റായ്ഗഞ്ച് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്‌.

ഹെംതാബാദ് സംവരണ മണ്ഡലത്തില്‍നിന്ന് സിപിഎം എംഎല്‍എയായി കോണ്‍ഗ്രസ് പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട ദേബേന്ദ്രനാഥ് റായ് പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ ചേർന്നിരുന്നു.