മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞു മാറാനാവില്ല; സിബിഐ അന്വേഷണം വേണം: പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തു കേസില്‍ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേരളത്തെ ഞെട്ടിച്ച ഒരു കള്ളക്കടത്താണ് നടന്നത്. ഇതിന്റെ എല്ലാ വിവരങ്ങളും പുറത്തുവരണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്വര്‍ണ്ണക്കടത്തുകേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയം കൂടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ല. സ്വപ്‌നയുടെ ഐടി മിഷനിലെ അപ്പോയിന്‍മെന്റിലും ദുരൂഹതയുണ്ട്. ഇതും അന്വേഷിക്കേണ്ടതാണ്. ഇത്രയും വലിയ പോസ്റ്റിലൊക്കെ നിയമിക്കുമ്പോള്‍, ക്രൈംബ്രാഞ്ച് കേസ് അടക്കമുള്ള കാര്യങ്ങളൊക്കെ അന്വേഷിക്കേണ്ടതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സോളാര്‍ കേസില്‍ വലിയ തോതില്‍ അന്വേഷണമാണ് നടന്നത്. കേസിന്റെ നെല്ലിപ്പടി വരെ പോയതല്ലേ. എന്നാല്‍ കാര്യമായൊന്നും കിട്ടിയില്ല എന്നതാണ് വാസ്തവം. അത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസല്ല. കുറെ സാധാരണ സംഭവങ്ങളാണ് അതിലുള്ളത്. എന്നിട്ടും മുഖ്യമന്ത്രിയെ തന്നെ മണിക്കൂറുകളോളം വിളിച്ചുവരുത്തി, സ്‌റ്റേറ്റ്‌മെന്റ് എടുത്തില്ലേ, അതെല്ലാം നമ്മള്‍ കണ്ടതല്ലേ. ഇതുപോലെ വിശദമായ അന്വേഷണം ഈ കേസിലും വേണം.

യുഎഇ കോണ്‍സുലേറ്റിൻ്റെ എല്ലാ പൂര്‍വകാല ചരിത്രവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. കള്ളക്കടത്തുവഴി കൊണ്ടുവരുന്ന സ്വര്‍ണ്ണം ആര്‍ക്കാണ് ലഭിക്കുന്നത് എന്നതടക്കം അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.