ഇന്ധന വില വർധനവിന് ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ; സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന്

ന്യൂഡെൽഹി: ഇന്ധന വില വർധനവ് സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പ്രതിപക്ഷത്തിന്റെ പെട്രോൾ- ഡീസൽ വില വർധനവിനെതിരെയുള്ള പ്രതിഷേധത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. നികുതിയിലൂടെ ലഭിക്കുന്ന പണം ആരോഗ്യം, തൊഴിൽ, ജനങ്ങളുടെ സാമ്പത്തിക സുരക്ഷ എന്നിവയ്ക്കായാണ് ഉപയോഗിക്കുന്നത്. 170000 കോടി വിവിധ പദ്ധതികളിലൂടെ പാവപ്പെട്ടവർക്കും കർഷകർക്കും നൽകി.

ലോക്ക് ഡൗണിൽ പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ ആവശ്യത്തിന് 70 ശതമാനം കുറവുണ്ടായിരുന്നെന്നും എന്നാൽ സാമ്പത്തിക മേഖല വീണ്ടും ഉണർന്നതോടെ ആവശ്യം സാധാരണപോലെ ആയെന്നും മന്ത്രി പറഞ്ഞു. ആറ് മാസം സൗജന്യ റേഷൻ നൽകുകയും പണം അവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. കൂടാതെ മൂന്ന് മാസത്തേക്ക് സൗജന്യമായി എൽപിജി സിലിണ്ടറുകൾ നൽകി. ഇതൊന്നും കോൺഗ്രസിനും സോണിയാ ഗാന്ധിക്കും മനസിലാവില്ലെന്നും മന്ത്രി പറയുന്നു.

രാജ്യത്തെയും ലോകത്തെയും സാമ്പത്തിക വ്യവസ്ഥ കടന്നുപോകുന്നത് വെല്ലുവിളികളിലൂടെയാണ്. ഇത് ഇന്ധന വിതരണത്തെയും ആവശ്യത്തെയും ബാധിച്ചു. കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ഭാവിയിൽ കരുതാൻ വ്യക്തി ശ്രദ്ധിക്കും. അതുപോലെതന്നെ ഇന്ധന വില വർധനയെ കാണണമെന്നും മന്ത്രി പറഞ്ഞു.