മലപ്പുറം : എടപ്പാളില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്നു നഴ്സുമാര്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെ ചികിൽസയ്ക്കെത്തിയ രോഗികൾ പരിഭ്രാന്തിയിൽ. ഇവര്‍ കഴിഞ്ഞ ദിവസംവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. സെന്റിനല്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്ക പട്ടിക ജില്ലാഭരണകൂടം തയാറാക്കിവരികയാണ്.
ഡോക്ടർമാർ പരിശോധിച്ച രോഗികളെ സ്രവ പരിശോധനക്ക് വിധേയമാക്കും. എടപ്പാളിലെ രണ്ട് ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതോടെ കൊറോണ പോസിറ്റീവായിരിക്കുന്നത്. രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫും ഒരു നഴ്സുമാണ് മറ്റ് മൂന്നുപേര്‍.
അതേ സമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചു. ജില്ലയിലെ നാലു പഞ്ചായത്തുകള്‍ കണ്ടെയ്ന്മെന്റ് സോണാക്കും. വട്ടംകുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളാണ് അടച്ചിടുന്നത്. പൊന്നാനി നഗരസഭയും അടച്ചിടും.
നഗരസഭയിലെ 1,2,3,50,51 വാര്‍ഡുകള്‍ ഒഴികെയുള്ള പൊന്നാനി നഗരസഭയുടെ പ്രദേശങ്ങളെല്ലാം കണ്ടെയ്ന്മെന്റ് സോണായി മാറ്റാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതായി ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചു. മലപ്പുറത്ത് 12 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേരുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
കൊറോണ ബാധിതരുടെ റൂട്ട്മാപ്പ് ഇന്ന് പുറത്തുവിടും. ജില്ലയില്‍ ഇപ്പോള്‍ 218 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ച് ചികില്‍സയിലുള്ളത്. കൊറോണ രോഗലക്ഷണങ്ങള്‍ എതെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ അധികൃതരെ സമീപിക്കണമെന്നും കളക്ടര്‍ ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
എടപ്പാൾ വട്ടംകുളം മേഖലയില്‍ നിലവിൽ സാമൂഹ്യ വ്യാപനമുണ്ടന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. ആശങ്ക അകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കും. നിലവില്‍ പ്രദേശത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികയില്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സമൂഹവ്യാപനമൊഴിവാക്കാന്‍ എല്ലാ ജനങ്ങളുടെയും സഹായസഹകരണങ്ങള്‍ ആവശ്യമാണെന്നും മന്ത്രി കൂട്ടിചേര്‍ന്നു.
വട്ടംകുളം സ്വദേശികളായ അഞ്ചുപേർക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ ബാങ്ക് ജീവനക്കാരിയും ബസ് കണ്ടക്ടറും തുടങ്ങി വീട്ടമ്മമാർ വരെ ഉണ്ട്. കരിപ്പൂർ വിമാനത്താവളത്തിലെ രണ്ട് പേരും നേരത്തെ അസുഖം സ്ഥിരീകരിച്ചവരിൽ ഉണ്ട്. ജൂൺ ആറിന് ഇവിടെ ഒരു യാചകന് കൊറോണ സ്ഥിരീകരിച്ചിരുന്നു. യാചകനിൽ നിന്നും എടപ്പാൾ പഞ്ചായത്ത് ഓഫീസ് ഡ്രൈവർക്കും അസുഖം പടർന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതിന് ശേഷമാണ് പ്രദേശത്ത് റാൻഡം സാമ്പിൾ പരിശോധന തുടങ്ങിയത്. ഈ പരിശോധനയിലാണ് പ്രദേശത്തെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.