കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് സമുച്ചയത്തിൽ മിന്നൽ പരിശോധന; ക്വാര്‍ട്ടേഴ്‌സുകളിലെ തിരിമറി പിടികൂടി

കൊച്ചി: കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് സമുച്ചയത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഒഴിഞ്ഞുകിടക്കുന്ന എഴുപതിലേറെ ക്വാര്‍ട്ടേഴ്‌സുകള്‍. അനധികൃതമായി പത്തു ക്വാര്‍ട്ടേഴ്‌സുകള്‍ കൈവശം വച്ചിരിക്കുന്നതായും കളക്ടറുടെ പരിശോധനയില്‍ ബോധ്യപ്പെട്ടു.

ഒരു വര്‍ഷം മുമ്പ് കാസര്‍കോട്ടേക്ക് സ്ഥലം മാറിയ ആരോഗ്യവകുപ്പ് ജീവനക്കാരി തന്റെ കൈവശമുണ്ടായിരുന്ന ക്വാര്‍ട്ടേഴ്‌സ് ക്വാറന്റീനിലായിരുന്ന വ്യക്തിക്ക് അനധിൃതമായി താമസിക്കാന്‍ നല്‍കിയതും കളക്ടറുടെ പരിശോധനയില്‍ വ്യക്തമായി. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന്റെ ദുരുപയോഗം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നതായും ഇവ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നെന്നും കളക്ടര്‍ പറഞ്ഞു. അനധികൃത താമസക്കാരെ ഒഴിപ്പിക്കുമെന്നും ഇവര്‍ക്കും കൂട്ടുനിന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒഴിഞ്ഞുകിടക്കുന്നതും താമസയോഗ്യവുമായ ക്വാര്‍ട്ടേഴ്‌സുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് നല്‍കാനും നടപടി സ്വീകരിക്കും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സാബു.കെ.ഐസക്ക്, ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ് ജോസഫ് എന്നിവരക്കം മുപ്പതംഗ സംഘമാണ് കളക്ടറുടെ നേതൃത്വത്തില്‍ ക്വാര്‍ട്ടേഴ്‌സ് സമുച്ചയം പരിശോധിച്ചത്‌.