ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യും; രഹ്ന മുങ്ങി

കൊച്ചി: സ്വന്തം നഗ്‌നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത് അനുസരിച്ച് അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയെങ്കിലും രഹ്ന ഇല്ലാത്തതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. രഹ്ന ഫാത്തിമ സ്ഥലത്തില്ലെന്ന് ഭര്‍ത്താവ് പൊലീസിനെ അറിയിച്ചു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെയാണ് രഹ്നയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തത്.
സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധവും ലൈംഗികത സംബന്ധിച്ചുള്ള മിഥ്യാധാരണകള്‍ക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്. ‘ബോഡി ആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ രഹന പറയുന്നു.

കുട്ടികളെ വീഡിയോയില്‍ ഉപയോഗിച്ചതിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ശക്തമായത്.