പാലക്കാട്: ഉണർന്നെണീക്കുമെന്ന പ്രതീക്ഷയിൽ അമ്മ മരിച്ചത് ആരേയും അറിയിക്കാതെ മകൾ മൃതദേഹത്തിനരികിൽ മൂന്നു ദിവസം കാത്തിരുന്നു. പാലക്കാട് ചേർപ്പുളശ്ശേരിക്കടുത്ത് ചളവറയിലാണ് മരിച്ച 72 കാരിയായ അമ്മയ്ക്ക് സമീപം ഡോക്ടറും മാനസിക രോഗിയുമായ മകൾ ഉയർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിൽ മൂന്നു ദിവസം പ്രാർത്ഥനയോടെ കാത്തിരുന്നത്. മകൾക്ക് മാനസിക രോഗം ഉള്ളതായി പൊലീസ് പറഞ്ഞു .
ചെർപ്പുളശ്ശേരി ചളവറ രാജ്ഭവനിലെ റിട്ട. അധ്യാപികയാണ് മരിച്ച ഓമന അമ്മയും മകളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
മൂന്ന് ദിവസം കഴിഞ്ഞിട്ടും അമ്മയുടെ ജീവൻ തിരിച്ചു കിട്ടാത്തതിനെ തുടർന്ന് മൃതദേഹം സംസ്‌കരിക്കാൻ മകൾ ആളെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹം സംസ്‌കരിക്കാൻ എത്തിയവർ മൃതദേഹം അഴുകിയ നിലയിൽ കണ്ടതോടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
അമിത പ്രമേഹം മൂലം മരിച്ച ഓമന ടീച്ചറുടെ രണ്ട് കാലുകളും നേരത്തെ ശസ്ത്രക്രിയ നടത്തി മുറിച്ച് മാറ്റിയിരുന്നു.
അഴുകി തുടങ്ങിയ മൃതദേഹം പൊലീസെത്തി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.