വീട്ടിലെ പഴയ വാഷിംഗ് മെഷീനിൽ ബോംബെന്ന് തോന്നുന്ന രീതിയിൽ സ്ഫോടക വസ്തുക്കൾ

കൊച്ചി: വീട്ടിലെ പഴയ വാഷിംഗ് മെഷീനിൽ ബോംബെന്ന് തോന്നുന്ന രീതിയിൽ സ്ഫോടക വസ്തുക്കൾ. പുത്തൻവേലിക്കരയിൽ ആക്രിക്കാരന് നൽകിയ ഉപയോഗശൂന്യമായ വാഷിങ് മെഷീൻ തുറന്നപ്പോഴാണ് ചൈനീസ് പടക്കങ്ങളും എയർ പിസ്റ്റലും കണ്ടെടുത്തത്. തോണ്ടൽ പാലത്തിനു സമീപത്തുള്ള അരവിന്ദാക്ഷ മേനോന്റെ വീട്ടിലാണ് സംഭവം. പടക്കം ആണെങ്കിലും സ്ഫോടക വസ്തു കണ്ടെടുത്തതുകൊണ്ട് കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർ ജോബി തോമസ് പറഞ്ഞു.

ഇവ മെഷീനിൽ വന്നതെങ്ങനെയെന്ന് അറിയില്ലെന്നാണു 80 വയസ്സുള്ള അരവിന്ദാക്ഷ മേനോനും ഭാര്യയും പറയുന്നത്. ഇവർ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. പ്രളയത്തിൽ വെള്ളം കയറി നശിച്ച വാഷിങ് മെഷീൻ ഏറെനാളായി വീടിന്റെ പിന്നിൽ വച്ചിരിക്കുകയായിരുന്നു. ആക്രിക്കാരൻ 250 രൂപയ്ക്ക് മെഷീൻ വാങ്ങി. തുറന്നു നോക്കിയപ്പോഴാണ് ബാഗും അതിൽ ചൈനീസ് പടക്കങ്ങളും എയർ പിസ്റ്റലും കണ്ടത്.

ആറു പടക്കങ്ങൾ കൂട്ടിക്കെട്ടി ഒരു ബോർഡിൽ ബാറ്ററിക്കൊപ്പം ഘടിപ്പിച്ചിരുന്നതിനാൽ ബോംബ് ആണെന്നാണ് ആദ്യം കരുതിയത്. വീട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തി. ബോംബ് സ്ക്വാഡ് പരിശോധിച്ച് പടക്കങ്ങളാണെന്നു തിരിച്ചറിഞ്ഞതോടെ നിർവീര്യമാക്കി.