ആരാധനാലയങ്ങളിൽ ആൾക്കൂട്ടം പാടില്ല; കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനമില്ല

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ സാധാരണ നില പുനസ്ഥാപിച്ചാലും കുട്ടികൾക്കും പ്രായമായവർക്കും രോഗികൾക്കും പ്രവേശനമുണ്ടാവില്ല. പ്രായമായവരിലും ഇതര രോഗികളിലും മരണനിരക്ക് കൂടുതലായതിനാലാണിത്. ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിനോട് മതനേതാക്കൾ യോജിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മതനേതാക്കളുമായി വീ‍ഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.

വലിയ ആൾക്കൂട്ടമുണ്ടാകും. അത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും എല്ലാവരും യോജിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു, കൃസ്ത്യൻ, മുസ്ലിം വിഭാഗങ്ങളോട് വെവ്വേറെയായാണ് ചർച്ച നടത്തിയത്. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താമെന്ന് എല്ലാവരും പറഞ്ഞു.

ആരാധനാലയങ്ങള്‍ വഴി രോഗവ്യാപനം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ മതനേതാക്കള്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും.
കൊറോണയുടെ പശ്ചാച്ചലത്തില്‍ ആൾക്കൂട്ടം കേന്ദ്രസർക്കാർ നിരോധിക്കുകയായിരുന്നു.

രാഷ്ട്രീയ സാമൂഹിക ഒത്തുചേരലുകളും ഉത്സവങ്ങളും ആരാധനയുമെല്ലാം ഇതിൽപെടും. രോഗവ്യാപനം തടയുകയായിരുന്നു ലക്ഷ്യം. ഇപ്പോള്‍ ലോക്ക്ഡൗണിൽ നിന്ന് രാജ്യം ഘട്ടംഘട്ടമായി പുറത്തുകടക്കുകയാണ്. ഈ നിലയിൽ അധികം തുടരാനാവില്ല. ഉത്പാദനവും സേവനവും നിശ്ചലമാക്കി അധിക കാലം മുന്നോട്ട് പോകാനാവില്ല.

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മെയ് 30നുള്ള ഉത്തരവില്‍ കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശം ലഭിച്ചിട്ടില്ല. അതിനായി സംസ്ഥാനം കാത്തിരിക്കുകയാണ്. ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആൾക്കൂട്ടം ഈ ഘട്ടത്തില്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാർഗനിർദ്ദേശം വരുന്ന മുറയ്ക്ക് നിയന്ത്രണവിധേയമായി ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മതമേധാവികളുമായും മതസ്ഥാപന മേധാവികളുമായും ചർച്ച നടത്തുകയായിരുന്നു.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പരിപാടികൾക്കെല്ലാം വിലക്കുണ്ട്. ഇളവുകളുടെ ഭാഗമായി ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞ സാഹചര്യത്തിലാണ് ഇന്ന് ചർച്ച നടത്തിയത്. ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നത് വിശ്വാസികൾക്ക് വലിയ പ്രശ്നമുണ്ടാക്കുന്നുണ്ട്.

ആരാധനാലയങ്ങൾ അടച്ചിടേണ്ട സാഹചര്യം വന്നപ്പോഴും സർക്കാർ മതനേതാക്കളുമായി ചർച്ച നടത്തി. ഓരോ ഘട്ടത്തിലും അവരെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായം കണക്കിലെടുത്തുമാണ് മുന്നോട്ട് പോകുന്നത്. കൊട്ടിയൂർ ഉത്സവത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. ആൾക്കൂട്ടം ഒഴിവാക്കി ചടങ്ങുകൾ മാത്രം നടത്താനാണ് നിർദ്ദേശിച്ചത്.