ലണ്ടൻ: സ്വാതന്ത്ര്യ സമര സേനാനിയും നവോത്ഥാന നായകനും മുൻ മന്ത്രിയുമായിരുന്ന സഹോദരൻ അയ്യപ്പൻ്റെ മകൻ ഡോ. കെ എ സുഗതൻ (90) ഇംഗ്ലണ്ടിൽ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളില്ലാതിരുന്ന സുഗതനെ മൂന്നാഴ്ച മുമ്പ് ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട് വീട്ടിൽ എത്തിയ ശേഷം ബുധനാഴ്ച രാത്രിയായിരുന്നു മരണം. സംസ്കാരം പിന്നീട്.
മദ്രാസിലെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയതിനുശേഷം പിതാവിന്റെ അനുഗ്രഹത്തോടെയാണ് ഉപരിപഠനത്തിനായി സുഗതൻ ബ്രിട്ടനിലേക്ക് പോയത്. എഫ് ആർ സി എസ് ആയിരുന്നു ലക്ഷ്യമെങ്കിലും ആ കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ജനറൽ പ്രാക്ടീഷണർ ആയി അവിടെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ബ്രിട്ടീഷുകാരിയായ സൂസനും ആയി പ്രണയത്തിലായി. വിവാഹ ശേഷം ഇരുവരും ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഇടക്കാലത്ത് അഞ്ചുവർഷം എറണാകുളം ജനറൽ ആശുപത്രിയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട്ഏറെക്കാലം ലണ്ടനിലായിരുന്നു പ്രാക്ടീസ്. പിന്നീട് പല ഇടങ്ങളിൽ മാറി മാറി താമസിച്ചു. ഒന്നര കൊല്ലം മുമ്പാണ് ഏറ്റവുമൊടുവിൽ ഡോക്ടർ സുഗതൻ നാട്ടിൽ വന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരി പുത്രനും ത്വക്ക് രോഗ വിദഗ്ധനായ ഡോക്ടർ ബാലകൃഷ്ണൻ പറഞ്ഞു.
നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസം എങ്കിലും എല്ലാ ദിവസവും സഹോദരിയുടെ വീട്ടിലെത്തി. നടക്കാനും മറ്റും ബുദ്ധിമുട്ടുള്ളതിനാൽ ഭാര്യയും ഇളയ മകളും ഒപ്പമുണ്ടായിരുന്നു. ദശകങ്ങളുടെ വിദേശ വാസം അൽപംപോലും മാറ്റിയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതികൾ എന്ന് ഡോക്ടർ ബാലകൃഷ്ണൻ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ ഭാര്യ സൂസൻ കേരളീയ ശൈലിയിൽ സുഗതന് ഏറെ ഇഷ്ടമുള്ള മീൻകറിയും ചോറും ഉണ്ടാക്കാൻ നേരത്തെതന്നെ പഠിച്ചിരുന്നു വീടിനടുത്ത് മലയാളി റസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചതിലുള്ള സന്തോഷവും അന്ന് അദ്ദേഹം പങ്കുവെച്ചു.
മൂത്തമകൻ പോൾ അധ്യാപകനാണ് മകൾ സാമന്ത ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥയും. ഇരുവരും ബ്രിട്ടീഷ് വംശജരാണ് വിവാഹം കഴിച്ചിരിക്കുന്നത്.
മരുമക്കൾ :അലിസൺ പോൾ, ജോൺ റയാൻ.
എല്ലാവരും യൂ കെ യിൽ.
സഹോദരി :ഐഷ ഗോപാലകൃഷ്ണൻ.