18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 19ന്

ന്യൂഡല്‍ഹി: 18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കൊറോണ വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ നീട്ടിവയ്ക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിത്തുടങ്ങിയതോടെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്.

ആന്ധ്രാപ്രദേശില്‍ നിന്നും ഗുജറാത്തില്‍ നിന്നും ഒഴിവു വരുന്ന നാലു വീതം സീറ്റുകളിലേക്കും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്നുവീതം സീറ്റുകളിലേക്കും ജാര്‍ഖണ്ഡില്‍ നിന്നുള്ള രണ്ട് സീറ്റിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ്. കൊറോണ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കര്‍ശനമായി പാലിച്ചാകും തിരഞ്ഞെടുപ്പ് നടത്തുകയെന്നും ഇക്കാര്യം ഉറപ്പുവരുത്തുന്നതിന് ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.