ഉംഫുൻ ചുഴലിക്കാറ്റ് ; ബംഗാളിൽ നാശം വിതച്ച മേഖലകൾ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും

ന്യൂഡെൽഹി: ഉംഫുൻ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും. ചുഴലിക്കാറ്റ് മൂലം ഉണ്ടായ നാശനഷ്ടങ്ങളും ദുരിതാശ്വാസ പ്രവ൪ത്തനങ്ങളും വിലയിരുത്തും. ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യപ്രകാരമാണ് പ്രധാനമന്ത്രി ബംഗാളിലെത്തുന്നത്. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി മമത ബാനർജിയും ഹെലികോപ്റ്ററിൽ ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ സഞ്ചരിച്ച് നാശനഷ്ടം വിലയിരുത്തും.

പശ്ചിമ ബംഗാളിൽ ഇതിനോടകം 72 മരണമാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടായിരിക്കുന്നത്. മരണവും നാശനഷ്ടവും ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മരിച്ചവരുടെ ബന്ധുക്കൾക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മമതാ ബാനര്‍ജി അറിയിച്ചത്.

ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയിലും പ്രധാനമന്ത്രി സന്ദർശനം നടത്തുന്നുണ്ട്. ഏരിയൽ സർവേയ്ക്ക് ശേഷം റിവ്യൂ മീറ്റിംഗിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് ഔദ്യോഗിക ട്വീറ്റിലൂടെ വ്യക്തമാക്കി.

കൊൽക്കത്തയിൽ മാത്രം മരിച്ചവരുടെ എണ്ണം 19 ആയി. നാശനഷ്ടങ്ങൾ കണക്കാക്കി വരികയാണ്. ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്ക് പുറമെ അസം, മേഘാലയ എന്നിവിടങ്ങളിലും കനത്ത കാറ്റും മഴയും തുടര്‍ന്നേക്കും. ഇതിനോടകം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതമാക്കിയിട്ടുണ്ട്.