
മുംബൈ: ആഗോള സാമ്പത്തിക മാന്ദ്യമുണ്ടാവുമെന്ന മുന്നറിയിപ്പുമായി റിലയൻസും. വരും ദിവസങ്ങളിൽ സമ്പദ്‍വ്യവസ്ഥയിൽ നിന്നും കൂടുതൽ തിരിച്ചടിയുണ്ടാവുമെന്നാണ് റിലയൻസിന്റെ വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയിൽ നിന്നും പ്രതിക്ഷിച്ച ലാഭം ലഭിക്കാത്തതിന് പിറകേയാണ് റിലയൻസിന്റെ പ്രതികരണം.
എണ്ണവിപണിയേയും മാന്ദ്യം എന്ന ഭീഷണി പിടികൂടിയിരിക്കുകയാണെന്ന് റിലയൻസ് ജോയിന്റ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ വി.ശ്രീകാന്ത് പറഞ്ഞു. കുറഞ്ഞ വിലയും വിൽക്കുമ്പോൾ ലാഭത്തിലുണ്ടാവുന്ന കുറവും വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് റിലയൻസിന്റെ വിലയിരുത്തൽ.
ലാഭം ഉണ്ടാക്കുമ്പോഴും ഉയർന്ന ഉൽപാദന ചെലവും ഇൻപുട്ട് വിലകളിലുണ്ടാവുന്ന വർധനവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് റിലയൻസ് വ്യക്തമാക്കുന്നു. ജൂണിൽ അസംസ്കൃത വസ്തുക്കളുടെ വിലയിൽ 76 ശതമാനം വർധനയാണ് ഉണ്ടായത്. അതേസമയം, സാമ്പത്തിക മാന്ദ്യം സംബന്ധിച്ച മുന്നറിയിപ്പ് ഐ.എം.എഫും നേരത്തെ നൽകിയിരുന്നു. ആഗോള സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാവുമെന്നും ഐ.എം.എഫ് പ്രവചിച്ചിരുന്നു.
നേരത്തെ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റിലയൻസിന് കുറഞ്ഞവിലക്ക് എണ്ണ ലഭ്യമായിരുന്നു. ഇതുവിറ്റ് കമ്പനി വൻ ലാഭവും നേടിയിരുന്നു. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിക്ക് നികുതി വന്നതോടെ റിലയൻസ് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു.