
ന്യൂഡെൽഹി: എൻഫോഴ്സ്മെൻ്റ് മൂന്നാം ദിവസവും രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ ഡെൽഹിയില്‍ ശക്തമായ പ്രതിഷേധം. നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിന്റെ ചോദ്യം ചെയ്യല്‍ ആരംഭിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹിളാ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
ജെബി മേത്തർ എംപിയെ കസ്റ്റഡിയിലെടുത്തു. ബസിനുള്ളില്‍ പൊലീസ് മര്‍ദ്ദിച്ചെന്ന് ബെജി മേത്തര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്തേക്ക് എത്തിയേക്കില്ലെന്നാണ് വിവരം. ഇന്നലെയും രാഹുല്‍ ഗാന്ധിയുടെ ചോദ്യംചെയ്യലിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
മുഖ്യമന്ത്രിമാരെയടക്കം കസ്റ്റഡിയിലെടുത്ത് നീക്കിയാണ് ഡെൽഹി പൊലീസ് രാഹുല്‍ ഗാന്ധിയെ ഇന്നലെ ഇഡിക്ക് മുന്പില് എത്തിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പതിനെട്ട് മണിക്കൂര്‍ നേരമാണ് രാഹുലിന്റെ ചോദ്യം ചെയ്യൽ നീണ്ടത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഉൾപ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇഡി രാഹുലിനെ കാണിച്ചു.
അതേസമയം കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ വിശദീകരണം. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയെന്നും ഇക്കാര്യത്തിൽ തെളിവുണ്ടെന്ന് ഇഡി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം.