
ന്യൂഡെൽഹി: സംസ്ഥാന, ഗ്രാമീണ ബാങ്കുകൾ നൽകുന്ന വ്യക്തിഗത ഭവനവായ്പകളുടെ പരിധി 100 ശതമാനത്തിലും അധികം ഉയർത്തി ആർബിഐ. ധന നയ അവലോകന യോഗത്തിനു ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് പുതിയ നടപടികൾ വ്യക്തമാക്കിയത്.
സംസ്ഥാന, ഗ്രാമീണ ബാങ്കുകൾ നൽകുന്ന വ്യക്തിഗത ഭവനവായ്പകളുടെ പരിധി 100 ശതമാനത്തിലും അധികം ഉയർത്തിയിട്ടുണ്ട്. കൂടാതെ റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് ഇപ്പോൾ റസിഡൻഷ്യൽ ഹൗസിംഗ് പ്രോജക്ടുകൾക്ക് ധനസഹായം നൽകാം. അർബൻ സഹകരണ ബാങ്കുകൾക്ക് ഉപഭോക്താക്കൾക്ക് വിട്ടുപടിക്കൽ ബാങ്കിംഗ് സേവനങ്ങൾ നൽകാനുള്ള അനുമതിയും ആർബിഐ നൽകി.
അതേ സമയം, റിപ്പോ നിരക്കിൽ ആർബിഐ 50 ബേസിസ് പോയിന്റ് വർധനവാണ് വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ജൂണിൽ നിരക്ക് ഉയർത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ധന നയ സമിതി അവലോകനത്തിനു ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. 40 ബേസിസ് പോയിന്റാണ് മേയിൽ ആർബിഐ ഉയർത്തിയത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകളും വായ്പ നിക്ഷേപ പലിശകള്‍ വർധിപ്പിച്ചിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യുടെ ഏകകണ്ഠമായ തീരുമാനമായിരുന്നു നിരക്ക് ഉയർത്തുക എന്നുള്ളത്. റിപ്പോ അര ശതമാനവും സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 4.65 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് നിരക്കും 5.15 ശതമാനമായും പരിഷ്കരിച്ചു. ഇതിന്റെ ചുവടുപിടിച്ച് ഇന്നു മുതല്‍ രാജ്യത്തെ ബാങ്കുകൾ വായ്പാ പലിശ നിരക്കുകൾ ഉയര്‍ത്തും.
2023 സാമ്പത്തികവര്‍ഷത്തിലെ യഥാര്‍ത്ഥ ജി.ഡി.പി. പ്രവചനം 7.2 ശതമാനമായി ആയി നിലനിര്‍ത്തി.പണപ്പെരുപ്പ പ്രവചനം 5.7 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി പരിഷ്‌കരിച്ചു. ഓഗസ്ററ് 2 മുതൽ 4 വരെയായിരിക്കും മോണിറ്ററി പോളിസി കമ്മറ്റിയുടെ അടുത്ത യോഗം ഉണ്ടാകുക.