
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ കൂറുമാറിയ സാക്ഷി മരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാംഗഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പ്രഭാകര്‍ സെയിലാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. കേസിലെ മറ്റൊരു വിവാദ സാക്ഷിയായ കിരണ്‍ ഗോസാവിയുടെ അംഗരക്ഷകന്‍ കൂടിയായിരുന്നു പ്രഭാകര്‍ സെയില്‍.
ആര്യന്‍ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് പ്രഭാകര്‍ ആണ്. ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന്റെ ഭാഗമായാണ് മകനെ സമീര്‍ വാംഗഡെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. എട്ട് കോടി രൂപ ഇത്തരത്തില്‍ സമീര്‍ വാംഗഡെയ്ക്ക് ലഭിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തിരുന്നു.
കിരണ്‍ ഗോസാവി മറ്റൊരാളോട് ഇക്കാര്യം പറയുന്നത് കേട്ടന്നെും ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന്റെ അടുത്ത ദിവസം ഗോസാവിക്ക് 50 ലക്ഷം രൂപ കിട്ടിയെന്നും പ്രഭാകര്‍ ആരോപിച്ചിരുന്നു. അതേസമയം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍സിബിക്ക് കോടതി 60 ദിവസത്തെ സമയം കൂടി നീട്ടി നല്‍കിയിട്ടുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നേരത്തെ പ്രത്യേക ജഡ്ജി വിവി പാട്ടീലിന് മുമ്പാകെ ഹര്‍ജി നല്‍കിയിരുന്നു.
17 സാമ്പിളുകളുടെയും രാസപരിശോധനാ ഫലം മാര്‍ച്ച് 12ന് ലഭിച്ചുവെന്നും എന്‍ഡിപിഎസ് നിയമത്തിന്റെ പരിധിയിലുള്ള സൈക്കോട്രോപിക് മയക്ക് മരുന്നുകളാണ് കണ്ടെത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതികളില്‍ ചിലര്‍ വളരെ സ്വാധീനമുള്ള വ്യക്തികളാണെന്നും വിദേശ പൗരന്മാരുമായി കുറ്റകരമായ ചാറ്റ് നടത്തിയിട്ടുണ്ടെന്നും അവരില്‍ ചിലര്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരാണെന്നും ഹര്‍ജിയില്‍ പറയുന്നു.