
മുംബൈ: മുംബൈ വിരുദ്ധ പരാമർശത്തിൽ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി മാപ്പുപറഞ്ഞു. ഗുജറാത്തികളെയും രാജസ്ഥാൻകാരെയും പുറത്താക്കിയാൽ മഹാരാഷ്ട്രയുടെ സാന്പത്തികമൂലധനം ഇല്ലാതാകുമെന്നും രാജ്യത്തിന്റെ സാന്പത്തിക തലസ്ഥാനമായി തുടരാൻ മുംബൈക്കു കഴിയില്ലെന്നുമുള്ള പരാമർശമാണ് ഗവർണർ തിരുത്തിയത്.
മഹാരാഷ്ട്രയിലെ ജനങ്ങൾ ഹൃദയവിശാലത കാട്ടുമെന്നും പരാമർശം പൊറുക്കുമെന്നും ഉറപ്പാണെന്ന് ഗവർണർ പറഞ്ഞതായി രാജ്ഭവൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. സമൂഹത്തിലെ ചിലയാളുകളുടെ സംഭാവനകളെക്കുറിച്ച് സംസാരിച്ചപ്പോൾ സംഭവിച്ച പിഴവാണ് വിവാദത്തിന് കാരണമായതെന്നും ഗവർണർ പറഞ്ഞു.
ഗവർണറുടെ പരാമർശത്തെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ളവർ തള്ളിയിരുന്നു.ഇതിനെതിരേ എങ്ങും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സംസ്ഥാന ഘടകം ബിജെപിയും ഗവർണറുടെ നിലപാടിനെ എതിർത്തു.