കേരളത്തിൽ ഞായറഴ്ച മുതൽ മഴ ശക്തമാകും

തിരുവനന്തപുരം: കേരളത്തിൽ ഞായറഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓഗസ്റ്റ് രണ്ടിന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വിവിധ ജില്ലകളിൽ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

മഴ ശക്തമാകുന്നത് തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്ന ഞായറാഴ്ച ഏഴു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച വയനാട് ഒഴികെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ആറു ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പുറമേ മറ്റു ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. നാളെ മഴ ദുർബലമായേക്കും. നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും മാത്രമാണ് മഴ മുന്നറിയിപ്പ്.
അതേസമയം ഇന്നലെ കനത്ത മഴയെ തുടർന്ന് ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. 62 ആം മൈൽ മുതൽ കക്കി കവല വരെയുള്ള ഭാഗത്ത് പെരിയാർ തോടിൻറെ കരയിലുള്ള വീടുകളിലാണ് വെള്ളം കയറിയത്. കക്കിക്കവല ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കൊട്ടാരക്കര ദിണ്ഡുക്കൽ ദേശിയ പാതയിൽ ഗതാഗതം ഭാഗികമായി നിലച്ചു. മുല്ലയാർ ഭാഗത്തെ തോട്ടങ്ങളിൽ നിന്നും ചെക്കു ഡാം തുറന്നു വിട്ടതാണ് മലവെള്ളപ്പാച്ചിലിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുമളിക്കും വണ്ടിപ്പെരിയാറിനുമിടയിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇത് നീക്കി പിന്നീട് ഈ ഭാഗത്തെ ഗതാഗതം പുനസ്ഥാപിച്ചു.