
കല്‍പ്പറ്റ: വയനാട്ടിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തകർത്ത് ജീവനക്കാരെ മർദ്ദിച്ച് എസ്എഫ്ഐയുടെ തേർവാഴ്ച. ഓഫീസിൽ തള്ളിക്കയറിയ എസ്എഫ്‌ഐ പ്രവർത്തകർ സാധനങ്ങൾ അടിച്ചു തകർത്തു. ബഫര്‍സോണ് ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം.
എസ്എഫ്‌ഐ ക്കാർ ഓഫീസിലേക്ക് തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. വനിതാ അംഗങ്ങൾ ഉൾപ്പടെ അൻപതോളം എസ് എഫ് ഐ പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തിരുന്നു. എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയ്ക്കും മര്‍ദ്ദനമേറ്റു.
ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി എം പി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു കൽപ്പറ്റയിൽ എസ് എഫ് ഐ മാർച്ച്. കൽപ്പറ്റ നഗരത്തിലൂടെ മാർച്ച് നടത്തിയതിന് ശേഷം സിവിൽ സ്റ്റേഷനിലുള്ള രാഹുലിൻ്റെ ഓഫീസിലേയ്ക്ക് പ്രവർത്തകർ എത്തിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസിലേയ്ക്ക് പ്രവർത്തകർ തള്ളിക്കയറി സാധനങ്ങൾ അടിച്ചുതകർത്തു. തുടക്കത്തിൽ പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും ഇവർ പുറകുവശത്തിലൂടെ ഓഫീസിന്റെ രണ്ടാം നിലയിലേയ്ക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. പ്രവർത്തകർ ഓഫീസിന്റെ ഷട്ടറുകൾ കേടുപാടുകൾ വരുത്തുകയും, ജനൽച്ചില്ലുകൾ തകർക്കുകയും സ്റ്റാഫിനെ മർദിക്കുകയുമായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പരിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ രാഹുല്‍ ഗാന്ധി ഇന്നലെ ചർച്ച ചെയ്തിരുന്നു. മലബാറിൽ നിന്നുള്ള എംഎൽഎമാരുമായി ചർച്ച നടത്തിയ രാഹുൽ ഗാന്ധി, വയനാട്ടിലെ സാഹചര്യം വിലയിരുത്തിയിരുന്നു. നിർദ്ദേശത്തിൽ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. ബഫര്‍ സോണുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് കേരളത്തിൽ ഉയർന്നിട്ടുള്ളത്. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ നടത്തിയിരുന്നു.
അതേസമയം എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്ന് ഡിസിസി പ്രസിഡൻ്റ് ആരോപിച്ചു. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.