
കൊച്ചി: എറണാകുളം രവിപുരത്തെ സ്വകാര്യ തൊഴിൽ റിക്രൂട്മെന്റ് സ്ഥാപനം വഴി കുവൈറ്റിലെത്തിയ മലയാളി യുവതിയെ മനുഷ്യക്കടത്ത് റാക്കറ്റ് സിറിയയിലേക്കു കടത്തിയെന്ന സംശയം ശക്തമായി. മാവേലിക്കര സ്വദേശിനിയായ യുവതിയെയാണ് സംഘം സിറിയയിലേക്ക് കടത്തിയത്.
രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചിമകൊച്ചി സ്വദേശിനിക്കൊപ്പം കുവൈറ്റിലുണ്ടായിരുന്ന ഹിന്ദി സംസാരിക്കുന്ന യുവതിയെയും പ്രതികൾ സിറിയയിലേക്കു കടത്തിയതായി പരാതിയുണ്ട്. കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദാണു (ഗാസലി) അടിമക്കച്ചവട റാക്കറ്റിന്റെ തലവൻ.
കുട്ടികളെ പരിചരിക്കാൻ മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തു വിദേശത്ത് എത്തിക്കുന്ന യുവതികളെ 9.50 ലക്ഷം രൂപയ്ക്കാണു ഇവർ വിൽപന നടത്തുന്നതെന്നു രക്ഷപ്പെട്ടെത്തിയ യുവതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
അടിമവേല ചെയ്യാൻ എതിർപ്പു കാണിക്കുന്ന യുവതികളെ സിറിയയിലേക്കു കടത്തി ഐഎസിനു വിൽക്കുകയും ചെയ്യും. മജീദിന്റെ ഐഎസ് ബന്ധം സംബന്ധിച്ച വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ശേഖരിക്കുന്നുണ്ട്.
സാധാരണ നടക്കുന്ന മനുഷ്യക്കടത്തല്ല, അടിമക്കച്ചവടം തന്നെയാണു പ്രതികൾ വിദേശത്തു ചെയ്യുന്നതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കെണിയിൽ അകപ്പെട്ടു രക്ഷപ്പെട്ടു തിരികെയെത്തിയ യുവതിയിൽ നിന്നു കേന്ദ്ര ഏജൻസികൾ കൂടുതൽ വിവരം ശേഖരിക്കും.
യുവതിയുടെ പരാതി പൊലീസിനു ലഭിച്ചിട്ടും വിവരം ദേശീയ അന്വേഷണ ഏജൻസിക്കു ലഭിക്കാനുണ്ടായ കാലതാമസം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മേയ് 18നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എഫ്ഐആർ റജിസ്റ്റർ ചെയ്ത ശേഷവും ഒരു തവണ മജീദ് എറണാകുളത്ത് എത്തിയതായും രണ്ടു ദിവസത്തിനു ശേഷം കുവൈത്തിലേക്കു മടങ്ങിയതായും സൂചനയുണ്ട്.