
തിരുവനന്തപുരം: സിപിഐ മുൻ നേതാവും കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്ന രമണി ജോർജ് (84 ) ന്യൂസിലാന്റിൽ അന്തരിച്ചു. സംസ്‌കാരം ഓക്ക്ലാൻഡ് മനുറെവയിലെ ആൻസ് ഫ്യൂനറൽ ഹോമിൽ 16 ന് ഇന്ത്യൻ സമയം രാവിലെ 6.30 ന്. സി.പി.ഐ ദേശീയ,സംസ്ഥാന കൗൺസിലുകളിൽ അംഗമായും ഹോർട്ടികോർപ്പ് ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രൊഫ. മീനാക്ഷി തമ്പാൻ മഹിളസംഘം പ്രസിഡന്റും രമണി ജോർജ് സെക്രട്ടറിയുമായിരുന്ന കാലത്ത് നിരവധി സ്ത്രീ പ്രശ്നങ്ങൾ ഏറ്റെടുത്ത് പോരാട്ടം നടത്തിയിട്ടുണ്ട്.
ആദിവാസി സ്ത്രീകളുടെ ക്ഷേമത്തിനായി വയനാട്ടിൽ ദീർഘകാലം പ്രവർത്തിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ ഐ.സി.ഡി.എസ് സൂപ്പർവൈസറായിരുന്നു.സി.പി.ഐ നേതാവും പാർട്ടി വിദ്യാഭ്യാസ ഡിപ്പാർട്ട്‌മെന്റ് അദ്ധ്യാപകനുമായിരുന്ന പരേതനായ വി.ജോർജാണ് ഭർത്താവ്. മകൾ: മിനി മാഹന്ത, മരുമകൻ:ശങ്കർ മാഹന്ത.
കേരളത്തിലുടനീളം സഞ്ചരിച്ച് മഹിളാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ രമണീ ജോർജ് വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും മഹിളാ പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ രമണി ജോർജ് നടത്തിയ പ്രവർത്തനങ്ങൾ എണ്ണമറ്റതാണ്.
രമണീ ജോർജിന്റെ നിര്യാണത്തിൽ സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അനുശോചിച്ചു.