
ന്യൂഡെൽഹി: പത്തുലക്ഷം ചെറുപ്പക്കാർക്ക് ഉടൻ നിയമനം നൽകാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം പേരെ മിഷൻ മോഡിൽ നിയമിക്കണമെന്നാണ് വിവിധ മന്ത്രാലയങ്ങളോട് നരേന്ദ്ര മോദി നിർദ്ദേശിച്ചത്. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ മാനവ വിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം നിർദേശം നൽകിയതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തൊഴിലില്ലായ്മ വിഷയത്തിൽ പ്രതിപക്ഷം നിരന്തരം വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ തീരുമാനം. 2020 മാർച്ച് ഒന്ന് വരെ വിവിധ വകുപ്പുകളിലായി ഏകദേശം 8.72 ലക്ഷം ഒഴിവുകളുണ്ടെന്ന് ഈ വർഷം ആദ്യം കേന്ദ്രം പാർലമെന്റിനെ അറിയിച്ചിരുന്നു. 40 ലക്ഷം ജീവനക്കാരെ വിവിധ വകുപ്പുകളിൽ അനുവദിച്ചിട്ടുണ്ടെങ്കിലും 32 ലക്ഷം പേർ മാത്രമാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന് കീഴിൽ തൊഴിലെടുക്കുന്നത്.
ഒഴിവുകൾ നികത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ദേശീയ മാദ്ധ്യമങ്ങളിൽ ഒന്നിൻ്റെ റിപ്പോർട്ട് പ്രകാരം റെയിൽവേ, തപാൽ, പ്രതിരോധം, റവന്യൂ തുടങ്ങിയ വകുപ്പുകളിലാണ് തസ്തികകൾ ഏറെയും ഒഴിഞ്ഞുകിടക്കുന്നത്. ഏകദേശം 2.3 ലക്ഷം ഒഴിവ് റെയിൽവേയിൽ മാത്രം നികത്താനുണ്ട്. പ്രതിരോധ മേഖലയിൽ 2.5 ലക്ഷം, തപാലിൽ ഒരു ലക്ഷത്തിനടുത്തും, റവന്യു വകുപ്പിൽ 74,000, ആഭ്യന്തര വകുപ്പിൽ 1.3 ലക്ഷം തസ്തികകളുമാണ് ഒഴിവുളളത്.