
കൊച്ചി: ലോട്ടറിവിൽപ്പനയിലൂടെ ആറുവർഷംകൊണ്ട് സർക്കാരിന് കിട്ടിയത് 56,236.58 കോടി രൂപ. 2016-’17 മുതൽ 2021-’22 വരെയുള്ള വരുമാനമാണിത്. ഇതിൽ സമ്മാനത്തുക കഴിച്ചുള്ള തുക സർക്കാരിന് ലാഭമാണ്. ഇക്കാലത്ത് 47,719.31 കോടി രൂപയുടെ ലോട്ടറിയാണ് വിറ്റത്. നികുതിയിനത്തിൽ 8517.27 കോടി രൂപയും ലഭിച്ചു.
ഭാഗ്യക്കുറി സമ്മാനത്തുക വാങ്ങാൻ ഭാഗ്യവാൻമാർ എത്താത്ത വകയിലും നേട്ടമുണ്ട്. ഇത്തരത്തിൽ 2016മുതൽ 2020വരെ സർക്കാരിന് ലഭിച്ചത് 291 കോടി രൂപയാണ്. പുതിയ ലോട്ടറിയായ ഫിഫ്റ്റി-ഫിഫ്റ്റിയുടെ പ്രകാശനച്ചടങ്ങിൽ ഭാഗ്യക്കുറിവിൽപ്പന സർക്കാരിന് ലാഭകരമല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടിരുന്നു.
കൊറോണയുടെ തുടക്കകാലമായ 2019-’20 സാമ്പത്തികവർഷമാണ് ആറുവർഷത്തിനുള്ളിലെ ഏറ്റവുംമികച്ച വിൽപ്പന നടന്നത്. 9972.09 കോടിയുടെ ലോട്ടറിയാണ് വിറ്റത്. കൊറോണ കുറഞ്ഞശേഷമുള്ള 2021-’22 സാമ്പത്തികവർഷം 7144.54 കോടി രൂപയുടെ ലോട്ടറി വിറ്റു. കൊറോണ രൂക്ഷമായ 2020-’21 സാമ്പത്തികവർഷം 4910.83 കോടി രൂപയുടെ ഭാഗ്യക്കുറിയാണ് വിറ്റത്.