
ഗുവാഹത്തി: അസമിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ചെളിയിലൂടെ കിലോമീറ്ററുകള്‍ നടന്ന് യുവ ഐഎഎസുകാരി. ഈ യുവ ഐഎഎസ് ഉദ്യോഗസ്ഥയുടെ കര്‍ത്തവ്യബോധം വാര്‍ത്തകളില്‍ നിറയുകയാണ് . സംസ്ഥാനത്തെ പ്രളയബാധിത മേഖലകളില്‍ ആശ്വാസമെത്തിക്കാന്‍ ചച്ചാറിലെ ഡെപ്യൂട്ടി കമ്മീഷണര്‍ കീര്‍ത്തി ജല്ലി എത്തിയതാണ് ഏറെ വൈറലായത്.
ചെളിയില്‍ പുതഞ്ഞ റോഡിലൂടെ കിലോമീറ്ററുകള്‍ നടന്നാണ് കീര്‍ത്തി ജല്ലി ഓരോ സ്ഥലത്തുമെത്തിയത്. ജോലിയോടുള്ള അവരുടെ ആത്മാർഥത സമൂഹ മാധ്യമങ്ങളില്‍ വലിയ അഭിനന്ദനമാണ് ഏറ്റുവാങ്ങുന്നത്.
ബോര്‍ഖോല ബ്ലോക്കിലെ ഛേസ്‌റി ഗ്രാമപഞ്ചായത്തിലാണ് ഈ മാസം 25ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം കീര്‍ത്തി ജല്ലി സന്ദര്‍ശനത്തിനെത്തിയത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുംമൂലം ചെളിയില്‍ പുതഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ പോകാതെ വന്നതോടെ അവര്‍ നടന്നുതന്നെ ദുരിതബാധിതരുടെ അടുക്കലെത്തുകയായിരുന്നു.
ദുരിതാശ്വാസ ക്യാംപുകളിലെത്തി ആളുകള്‍ക്ക് അത്യാവശ്യ സാധനങ്ങളും അവര്‍ വിതരണം ചെയ്തു. അവര്‍ക്ക് കാലുകഴുകാന്‍ ശുദ്ധജലവുമായി അധികൃതര്‍ എത്തിയപ്പോള്‍ മഴവെള്ളത്തില്‍ കാലുകഴുകാമെന്ന അവര്‍ പറയുന്ന വീഡിയോയും വൈറലായിട്ടുണ്ട്.
ഡല്‍ഹിയില്‍ മുതിര്‍ന്ന ഐഎഎസ് ദമ്പതികള്‍ക്കു വേണ്ടി കായിക താരങ്ങളുടെ പരിശീലന സമയം വെട്ടിക്കുറച്ചത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ദമ്പതികളെ കേന്ദ്രസര്‍ക്കാര്‍ ലഡാക്കിലേക്കും അരുണാചല്‍ പ്രദേശിലേക്കുമായി സ്ഥലംമാറ്റുകയായിരുന്നു