
തിരുവനന്തപുരം : സപ്ലൈകോയില്‍ വീണ്ടും കോടികളുടെ അഴിമതിക്ക് കളമൊരുങ്ങുന്നു. എന്‍.എഫ്.എസ്.ഐ. ഗോഡൗണുകളില്‍നിന്നുള്ള കൈകാര്യക്കിഴിവ് 0.2 ആക്കിയതിനു പിന്നില്‍ നടന്നത് വന്‍ ഗൂഢാലോചന. ഇതിന്റെ മറവില്‍ സംസ്‌ഥാനത്തെ മുഴുവന്‍ ഗോഡൗണുകള്‍ വഴി ഭക്ഷ്യധാന്യങ്ങളുടെ മറിച്ചു വില്‍പനയ്‌ക്കാണ് കളമൊരുങ്ങുന്നത്.
എഫ്.സി.ഐ, എന്‍.എഫ്.എസ്.ഐ. ഗോഡൗണുകളിലേക്ക് അരിയും മറ്റും പൊട്ടിക്കാത്ത ചാക്കിലാണ് നല്‍കുന്നത്. ഇവിടെനിന്ന് അങ്ങനെതന്നെ റേഷന്‍കടകളിലേക്ക് ഉള്‍പ്പെടെ നല്‍കുന്നു. റേഷന്‍ കടകളിലാണ് ചാക്ക് പൊട്ടിച്ച് കാര്‍ഡ് ഉടമകള്‍ക്ക് ചില്ലറയായി വിതരണം ചെയ്യുന്നത്. അതുകൊണ്ടു തന്നെ കൈകാര്യക്കിഴിവ് വേണ്ടത് റേഷന്‍കടകള്‍ക്കാണ്. എന്നാല്‍ റേഷന്‍കടകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നുമില്ല.
പൊട്ടിക്കാത്ത ചാക്ക് നല്‍കുന്ന എന്‍.എഫ്.എസ്.ഐ. ഗോഡൗണുകളില്‍ കൈകാര്യക്കിഴിവ് വരുന്നില്ല. എന്നാല്‍ ഇവിടെ 0.2 ശതമാനം കിഴിവ് നല്‍കാനാണ് കഴിഞ്ഞ മാസം മന്ത്രി ജി.ആര്‍. അനിലിന്റെ നേതൃത്വത്തില്‍ സപ്ലൈകോ കേന്ദ്ര കാര്യാലയത്തില്‍ നടത്തിയ അവലോകനയോഗത്തില്‍ തീരുമാനിച്ചത്. പ്രതിവര്‍ഷം 14,25,000 മെട്രിക് ടണ്‍ അരിയാണ് എന്‍.എഫ്.എസ്.ഐ. ഗോഡൗണുകളിലേയ്‌ക്ക് എത്തുന്നത്. പി.എം.ജി.കെ.വൈ പദ്ധതി പ്രകാരമുള്ള അരി വേറെയും. 14,25,000 മെട്രിക് ടണ്‍ അരിയുടെ 0.2 ശതമാനം 2850 മെട്രിക്ക് ടൗണ്‍ വരും.
കണക്കുകൾ പ്രകാരം സംസ്‌ഥാനത്തെ 56 ഗോഡൗണുകളില്‍ മാത്രം ഒന്‍പതുകോടി രൂപയാണ് കൈകാര്യക്കിഴിവ് ഇനത്തില്‍ മാത്രം ലഭിക്കുക. ആവശ്യമില്ലാത്ത കൈകാര്യക്കിഴിവ് ലഭിക്കുന്നത് സപ്ലൈകോയ്‌ക്ക് അധികബാധ്യത സൃഷ്‌ടിക്കുക മാത്രമല്ല ഇതിനു പിന്നില്‍ വന്‍തോതില്‍ മറിച്ചുവില്‍പ്പനയും നടക്കുമെന്ന് ഉറപ്പ്.