
അമരാവതി: ആന്ധ്രപ്രദേശിലെ അമലാപുരത്ത് പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയ്ക്ക് ഡോ. ബി.ആർ. അംബേദ്കറുടെ പേരു നൽകിയതിൽ പ്രതിഷേധിച്ച ഒരു വിഭാഗം ഗതാഗതമന്ത്രി വിശ്വരൂപിന്റെ വീടിന് തീയിട്ടു. സ്ഥലം എംഎൽഎ പൊന്നാട സതീഷിന്റെ വീടും കത്തിച്ചു. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കലക്ടറുടെ ഓഫിസിനു മുന്നിൽ ഉണ്ടായ സംഘർഷത്തിൽ ഇരുപതോളം പൊലീസുകാർക്ക് പരുക്കേറ്റു. വാഹനങ്ങൾക്ക് തീയിട്ടു.
അംബേദ്കർ ജയന്തിയോടനുബന്ധിച്ചാണു ജില്ലയുടെ പേര് അംബേദ്കർ കോനസീമ എന്നാക്കി മാറ്റിയത്. ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്ന് വേർപെടുത്തിയാണ് കഴിഞ്ഞമാസം 4ന് പുതിയ ജില്ല നിലവിൽ വന്നത്. കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച് അഭിപ്രായം ക്ഷണിച്ചപ്പോൾ കോനസീമ സാധന സമിതി എന്ന സംഘടന എതിർപ്പു പ്രകടിപ്പിച്ചിരുന്നു.