
തിരുവനന്തപുരം: കനത്തമഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. 117 കുടുംബങ്ങളിലെ 364 പേരെ മാറ്റി പാര്‍പ്പിച്ചു. രണ്ടു വീടുകള്‍ പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും നശിച്ചു. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കി.
3071 കെട്ടിടങ്ങള്‍ ക്യാമ്പുകള്‍ക്കായി സജ്ജമാക്കി. ഇതില്‍ 4,23,080 പേരെ ഉള്‍ക്കൊള്ളിക്കാനാകും. തിരുവനന്തപുരത്ത് എട്ടും ഇടുക്കിയില്‍ മൂന്നും എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ക്യാമ്പും തുടങ്ങി. തിരുവനന്തപുരത്ത് ഒരു വീട് പൂര്‍ണമായും ആറു വീടുകള്‍ ഭാഗികമായും തകര്‍ന്നു. തലസ്ഥാന ജില്ലയിലെ എട്ട് ക്യാമ്പുകളില്‍ 91 കുടുംബങ്ങളുണ്ട്. ഇവയില്‍ 303 പേരുണ്ട്. 121 പുരുഷന്മാരും 117 സ്ത്രീകളും 65 കുട്ടികളും. നേരത്തേ വന്ന ചുഴലിക്കാറ്റ്, മഴ എന്നിവയെ തുടര്‍ന്ന് ആരംഭിച്ച ക്യാമ്പുകളാണിവ.
കനത്ത മഴയെ തുടര്‍ന്ന് മധ്യകേരളത്തില്‍ നിരവധിയിടങ്ങളില്‍ വെള്ളം കയറി. ആലുവയിലും കലൂരിലും വെള്ളക്കെട്ട് ഉണ്ടായി. കളമശ്ശേരി ചങ്ങംപുഴ നഗറിലെ തങ്കപ്പൻ റോഡ് പൂർണമായും മുങ്ങി, 30 ൽ അധികം വീടുകളിൽ വെള്ളം കയറി. ആലുവയിൽ ഇരുപതോളം കടകളിൽ വെള്ളം കയറി. പെരുമ്പാവൂരിൽ മഴയ്ക്കൊപ്പം എത്തിയ കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീണ് എം സി റോഡിലടക്കം ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് എടച്ചേരിയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.
തിരുവനന്തപുരത്ത് ഇന്നലെ രാത്രി ശക്തമായ മഴയായിരുന്നു. ബോണക്കാട് എസ്റ്റേറ്റിലെ 111 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചു. വിഴിഞ്ഞത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയി കാണാതായ മൂന്ന് പേരെ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്ത് കണ്ടെത്തി. പോത്തന്‍കോട് സ്വകാര്യ ഹോട്ടലിന്‍റെ മതില്‍ തകര്‍ന്നുവീണ് വീടിന് കേടുപാട് പറ്റി. കൊല്ലം ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി കാറ്റില്‍ മരം ഒടിഞ്ഞ് വീണ് മൂന്ന് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.