
ന്യൂഡെൽഹി: രാജ്യദ്രോഹം സംബന്ധിച്ച 124എ ഒഴിവാക്കപ്പെട്ടാലും ദുരുപയോഗം ചെയ്യപ്പെടുന്ന ഒട്ടേറെ മറ്റു നിയമങ്ങൾ ബാക്കിനിൽക്കും. ഇതിൽ മുഖ്യം നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമമാണ് (യുഎപിഎ). ഇതടക്കം രാജ്യദ്രോഹ കുറ്റത്തിനൊപ്പം മാറിയും മറിഞ്ഞും ചുമത്തപ്പെടുന്ന 7 നിയമങ്ങൾ കൂടിയുണ്ട്.
സുപ്രീം കോടതിയുടെ ഇടക്കാല വിധിപ്രകാരം, 124എയുമായി ബന്ധപ്പെട്ട നടപടികൾക്കു മാത്രമാണു തടസ്സം. മറ്റു വകുപ്പുകൾ പ്രകാരം നടപടികൾ തുടരാമെന്നു കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. നിലവിൽ രാജ്യദ്രോഹം ചുമത്തപ്പെട്ടവരിൽ ബഹുഭൂരിപക്ഷത്തിനുമെതിരെ യുഎപിഎ ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ 10 വർഷമായി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസുകളിലെ പ്രതികളിൽ 60 ശതമാനത്തിനെതിരെയും മറ്റു പല വകുപ്പുകളും ചുമത്തപ്പെട്ടുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഐടി നിയമം, ആയുധനിയമം, ക്രിമിനൽ നിയമ ഭേദഗതി നിയമം തുടങ്ങിയവയാണ് ഇതിൽ പ്രധാനം.