
തിരുവനന്തപുരം: മാർക്കറ്റിൽ നിന്നും വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം കല്ലറ മീൻ മാർക്കറ്റിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് മീൻ വാങ്ങിക്കഴിച്ച ഒരു കുടുംബത്തിലെ നാലുപേർക്ക് വിഷബാധയേറ്റിരുന്നു. നാല് പേരും ഛർദ്ദിയെയും വയറിളക്കത്തെയും തുടർന്ന് ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് എഴുമണിയോടെ ഇവിടെ നിന്നും മറ്റൊരാൾ വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തിയത്.
കല്ലറ പഴയചന്തയിൽ നിന്ന് മത്സ്യം വാങ്ങിയ ബിജുവിനും കുടുംബാംഗങ്ങൾക്കുമാണ് ആദ്യം ഭക്ഷ്യവിഷബാധയേറ്റത്. 200 രൂപയുടെ കൊഴിയാള മീനാണ് ബിജു വാങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മീൻകറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ശനിയാഴ്ച ബിജുവിന്റെ മകൾക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. പിന്നാലെ എല്ലാവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ നാല് പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു.
അതിനിടെയാണ് ശനിയാഴ്ച വൈകുന്നേരം ബിജു മീൻ വാങ്ങിയ അതേ കടയിൽ നിന്ന് മീൻ വാങ്ങിയ മറ്റൊരാൾക്ക് ചൂര മീനിൽ നിന്ന് പുഴുവിനെ ലഭിച്ചത്. തുടർന്ന് കളക്ടറേറ്റിൽ പരാതിപ്പെടുകയായിരുന്നു. വെഞ്ഞാറംമൂട് പോലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് പഴകിയ ഭക്ഷണത്തിനായുള്ള പരിശോധന കർശനമാണ്. വിദ്യാർത്ഥിനിയുടെ മരണത്തിന് വരെ കാരണമായ ചെറുവത്തൂരിലെ ഷവർമ സാമ്പിളിൽ രോഗകാരികളായ സാൽമൊണല്ല, ഷിഗെല്ല സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തിൽ നിന്നും ശേഖരിച്ച ചിക്കൻ ഷവർമയുടേയും പെപ്പർ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്.
ചിക്കൻ ഷവർമയിൽ രോഗകാരികളായ സാൽമൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പർ പൗഡറിൽ സാൽമൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഈ സാമ്പിളുകൾ ‘അൺസേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ മേൽനടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4010 പരിശോധനകളിൽ 2014 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനങ്ങൾ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ 5 സ്റ്റാറ്റിയൂട്ടറി സാമ്പിൾ ശേഖരിച്ചു. 6 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.