
ന്യൂഡെൽഹി: ആധാർ നമ്പറിനും അതിന്റെ സ്ഥിരീകരണത്തിനുമല്ലാതെ, ഇതുമായി ബന്ധപ്പെട്ട ബയോമെട്രിക് വിവരങ്ങൾ പങ്കിടുന്നത് അനുവദനീയമല്ലെന്ന് ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) ഡെൽഹി ഹൈക്കോടതിയെ അറിയിച്ചു. ഒരു കേസിലെ പ്രതിയെ ആധാർ വിവരങ്ങൾ പരിശോധിച്ച് തിരിച്ചറിയണമെന്ന ഹർജിയിലാണ് യുഐഡിഎഐ നിലപാട് വ്യക്തമാക്കിയത്.
ഓരോ വ്യക്തിയുടെയും ബയോമെട്രിക് വിവരങ്ങൾ സവിശേഷമാണെന്നും അതു രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും ദുരുപയോഗിക്കുന്നത് ആധാർ നിയമത്തിലെ 29–ാം വകുപ്പിന്റെ ലംഘനമാണെന്നും അതോറിറ്റി അറിയിച്ചു. ഒരു കൊലപാതക, കവർച്ച കേസിൽ പ്രതിയുടെ വിരലടയാളവും ഫോട്ടോയും ആധാർ രേഖകളുമായി താരതമ്യം ചെയ്ത് കണ്ടെത്താൻ നിർദേശം നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
ഇന്ത്യൻ പൗരന്മാരുടെ സവിശേഷത ഉറപ്പാക്കുന്നതിനാണ് ബയോമെട്രിക് വിവരങ്ങൾ യുഐഡിഎഐ ശേഖരിച്ചതെന്നും അതു മറ്റൊന്നിനും ഉപയോഗിക്കാനാവില്ലെന്നും വിശദീകരിച്ചു.