
ന്യൂഡെൽഹി: സംവരണ വിഭാഗത്തിൽപെടുന്നവർക്ക് ഉയർന്ന റാങ്കുണ്ടെങ്കിൽ പൊതുവിഭാഗത്തിൽ നിയമനത്തിന് അർഹതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. രാജസ്ഥാനിൽ ബിഎസ്എൻഎൽ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ജഡ്ജിമാരായ എം.ആർ.ഷാ, ബി.വി.നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
മെച്ചപ്പെട്ട റാങ്കുള്ള 2 ഒബിസി അപേക്ഷകരെ പൊതുവിഭാഗത്തിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് ചൗധരിയെന്നയാൾ ഹർജി നൽകിയിരുന്നു. അതുവഴി സംവരണവിഭാഗത്തിൽ 2 പേർക്കു കൂടി അവസരം കിട്ടുമെന്നായിരുന്നു വാദം.
ജോധ്പുർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇത് അംഗീകരിച്ചു. ഇതിനെതിരെ ബിഎസ്എൻഎൽ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. കേസിൽ സമ്പൂർണനീതി ഉറപ്പാക്കാനുള്ള കോടതിയുടെ പ്രത്യേകാധികാരം (142–ാം വകുപ്പ്) ഉപയോഗിച്ചാണ് ഈ നിർദേശം.