
തിരുവനന്തപുരം : കൊറോണ പുതിയ തരംഗത്തിന്റെ സൂചനയിൽ സംസ്‌ഥാനത്ത് മാസ്‌ക് ധരിക്കുന്നതു നിര്‍ബന്ധമാക്കിയതോടെ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ വരുമോ എന്ന് ആശങ്ക. പൊതു സ്‌ഥലങ്ങളിലെത്തുമ്പോഴും ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും വാഹനയാത്ര നടത്തുമ്പോഴും മാസ്‌ക് ധരിച്ചിരിക്കണം. ഇല്ലെങ്കില്‍ 500 രൂപ പിഴയീടാക്കും. കൊറോണ കേസുകളും മറ്റു സംസ്‌ഥാനങ്ങളില്‍ പുതിയ തരംഗമെന്ന ആശങ്കയും ഉയര്‍ന്നതോടെയാണു നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
കൊറോണ വ്യാപനം കുറഞ്ഞതോടെ കഴിഞ്ഞ ഏഴിനാണു നിയന്ത്രണങ്ങളില്‍ ഇളവുനല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ദുരന്തനിവാരണ നിയമപ്രകാരം നടപടി ഉണ്ടാകില്ലെന്നായതോടെ ഒട്ടേറെപ്പേര്‍ മാസ്‌കുകള്‍ വേണ്ടെന്നുവച്ചു. മാസ്‌ക് ഉപേക്ഷിക്കാറായിട്ടില്ലെന്നും പൂര്‍ണ ഇളവുകള്‍ക്കു സമയമായിട്ടില്ലെന്നും ആരോഗ്യവിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അലംഭാവം തുടര്‍ന്നു.
പ്രതിദിന കൊറോണ കണക്കുകള്‍ പ്രസിദ്ധീകരിക്കേണ്ടെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ തീരുമാനവും വിമര്‍ശിക്കപ്പെട്ടു. ഗവേഷകര്‍ക്കു വിവരങ്ങള്‍ ലഭിക്കാനുള്ള വാതിലടച്ചു എന്നായിരുന്നു പ്രധാന കുറ്റപ്പെടുത്തല്‍. സാമൂഹിക അകലം, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കാര്യങ്ങളെപ്പറ്റി ജനം മറക്കുകയും ചെയ്‌തിരിക്കെയാണു കൊറോണ വീണ്ടും ആശങ്കയാകുന്നത്.
എല്ലാ സംസ്‌ഥാനങ്ങളിലും കൊറോണ ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കേരളത്തിനു തൊട്ടയലത്തുള്ള തമിഴ്‌നാടും കര്‍ണാടകയും മാസ്‌ക് നിര്‍ബന്ധമാക്കിയതടക്കം നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ട് ദിവസങ്ങളായി. അപ്പോഴും കേരളത്തില്‍ ഭയക്കാന്‍ ഒന്നുമില്ലെന്നായിരുന്നു ആരോഗ്യവകുപ്പ് പറഞ്ഞിരുന്നത്. എറണാകുളത്തും മറ്റും അടുത്തിടെ രോഗികളുടെ എണ്ണം കൂടിയെങ്കിലും ഒറ്റപ്പെട്ട പ്രതിഭാസം എന്നാണ് ആരോഗ്യ വകുപ്പ് പറഞ്ഞത്.
സംസ്‌ഥാനത്തു രണ്ടു ഡോസ് വാക്‌സിന്‍ വിതരണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ബൂസ്‌റ്റര്‍ ഡോസ് വിതരണം നന്നായി നടക്കുന്നു. ഈ സാഹചര്യത്തിലും മാസ്‌ക് മികച്ച പ്രതിരോധമാര്‍ഗമാണെന്ന വിദഗ്‌ധരുടെ ഉപദേശം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു.