
തഞ്ചാവൂർ: ക്ഷേത്രത്തിലെ രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന്റെ രഥം എഴുന്നള്ളിപ്പിനിടെയാണ് ദുരന്തം സംഭവിച്ചത്. രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്ത് വച്ചുതന്നെ 10 പേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാൾ ആശുപത്രിയിലാണ് മരിച്ചത്. പത്തിലേറെ പേർക്ക് പരുക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.
94-ാം അപ്പാർ ഗുരുപൂജയ്ക്കായി നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്. നഗരവീഥിയിലൂടെ രഥം വലിക്കുന്ന ചടങ്ങിനിടെ രഥം ലൈൻ കമ്പിയിൽ കുരുങ്ങി ഷോക്കേൽക്കുകയായിരുന്നു. രഥം വലിച്ചിരുന്ന പത്ത് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വൈദ്യുതാഘാതമേറ്റ് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രഥത്തിന് ചുറ്റും നിരവധി പേരാണ് തടിച്ചുകൂടിയിരുന്നത്. രഥത്തിൽ വൈദ്യുതാഘാതമേറ്റയുടൻ പൊടുന്നനെ തന്നെ ചുറ്റമുണ്ടായിരുന്നവർ അകന്ന് മാറിയതോടെ നിരവധി പേരുടെ ജീവനെടുത്തേക്കാമായിരുന്ന വലിയ ദുരന്തമാണ് തെന്നിമാറിയത്.
സംഭവത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഞ്ചുലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും രണ്ടു ലക്ഷത്തിൻ്റെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവർക്ക് തമിഴ്നാട് നിയമസഭ ആദരാഞ്ജലി അർപ്പിച്ചു.