
പട്ന: ആർജെഡിയിൽനിന്നു രാജിവയ്ക്കുമെന്നു ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ട്വീറ്റ് ചെയ്തു. താൻ ഇത്രയും കാലം പിതാവിന്റെ പാത പിന്തുടരുകയായിരുന്നെന്നും പാർട്ടി പ്രവർത്തകരെ ആദരിച്ചിരുന്നതായും തേജ് പ്രതാപ് അവകാശപ്പെട്ടു. പാർട്ടി അധ്യക്ഷനായ പിതാവ് ലാലു യാദവിനെ കണ്ട് രാജി സമർപ്പിക്കുമെന്നും തേജ് പ്രതാപ് വെളിപ്പെടുത്തി.
കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ലാലു ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞയാഴ്ച റാബ്റി ദേവിയുടെ വസതിയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനിടെ തേജ് പ്രതാപ് തന്നെ മർദിച്ചതായി ആർജെഡി യുവജന വിഭാഗം നേതാവ് രാംരാജ് യാദവ് ആരോപിച്ചിരുന്നു.
തന്നെ മുറിക്കുള്ളിൽ അടച്ചിട്ട് മർദിക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്തതായും രാംരാജ് വെളിപ്പെടുത്തി. ഇതേക്കുറിച്ചു പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചു രാംരാജ് യാദവ് ആർജെഡിയിൽനിന്നു രാജിവച്ചു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പാർട്ടിയിൽനിന്നു രാജിവയ്ക്കുമെന്ന തേജ് പ്രതാപിന്റെ ഭീഷണി.