Home Featured യുക്രെയിനിൽ യുഎസ് എംബസിയുടെ പ്രവർത്തനം അടുത്തയാഴ്ച പുനരാരംഭിക്കും

യുക്രെയിനിൽ യുഎസ് എംബസിയുടെ പ്രവർത്തനം അടുത്തയാഴ്ച പുനരാരംഭിക്കും

0
യുക്രെയിനിൽ യുഎസ് എംബസിയുടെ പ്രവർത്തനം അടുത്തയാഴ്ച പുനരാരംഭിക്കും

കീവ്: റഷ്യ യുക്രെയിനിൽ ആക്രമണം ആരംഭിച്ചപ്പോൾ നിർത്തിവച്ച യുഎസ് എംബസിയുടെ പ്രവർത്തനം ലിവിവിൽ അടുത്തയാഴ്ച പുനരാരംഭിക്കും. നേരത്തേ കീവിലാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചിരുന്നത്. പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറിയും ആന്റണി ബ്ലിങ്കനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുക്രൈയിനും മധ്യ–കിഴക്കൻ യൂറോപ്പിലെ 15 രാജ്യങ്ങൾക്കുമായി 71 കോടി ഡോളറിന്റെ സൈനിക സഹായം കൂടി പ്രഖ്യാപിച്ചു. ഇതിൽ‌ 33 കോടി ഡോളർ യുക്രെയ്നിനു മാത്രമാണ്. ആകെ 370 കോടി ഡോളറിന്റെ സൈനിക സഹായമാണ് യുഎസിൽനിന്ന് യുക്രെയ്നിന് ഇതുവരെ ലഭിച്ചത്.

സൈനിക സഹായവും പിന്തുണയുമുണ്ടെങ്കിൽ യുക്രെയ്നിന് ഇനിയും യുദ്ധം ജയിക്കാവുന്നതേയുള്ളൂ എന്ന് ഓസ്റ്റിൻ പറഞ്ഞു. പാഠം പഠിച്ച് ഇനിയെങ്കിലും റഷ്യ മറ്റൊരു രാജ്യം ആക്രമിക്കാതിരിക്കട്ടെയെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. ഇനിയൊരു അധിനിവേശത്തിനു മുതിരാൻ സാധിക്കാത്ത തരത്തിൽ റഷ്യ ദുർബലരായി മാറുന്നതു കാണാനാണ് യുഎസ് ആഗ്രഹിക്കുന്നതെന്നു പ്രതിരോധ സെക്രട്ടറി പറഞ്ഞതും ശ്രദ്ധേയമായി.

സൈന്യത്തെ അയച്ചു യുദ്ധത്തിൽ പങ്കെടുക്കില്ലെന്നാണു നയമെങ്കിലും യുഎസിന്റെ വൻ ആയുധ സഹായമാണ് യുക്രെയ്നിനു ലഭിക്കുന്നത്. റഷ്യയെ തകർക്കാനാണ് പടിഞ്ഞാറൻ രാജ്യങ്ങളുടെ ശ്രമമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കുറ്റപ്പെടുത്തി.

‌യുക്രെയ്നിന് സൈനിക സഹായം നൽകുന്നത് അവസാനിപ്പിക്കണമെന്ന് റഷ്യ യുഎസിനോട് നയതന്ത്രതലത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സൈനിക സഹായം എരിതീയിൽ എണ്ണ പകരുന്നതു പോലെയാണെന്ന് യുഎസിലേക്കുള്ള റഷ്യൻ അംബാസഡർ അനറ്റൊലി ആന്റൊനോവ് ആരോപിച്ചു.

യുക്രെയ്നിലെ 5 റെയിൽവേ സ്റ്റേഷനുകൾക്കു നേരെ റഷ്യൻ ആക്രമണമുണ്ടായി. ഹർകീവിൽ കനത്ത ഷെല്ലാക്രമണം നടക്കുന്നു. ആയിരത്തോളം പേർ അഭയം തേടിയിട്ടുള്ള അസോവ്സ്റ്റാൾ സ്റ്റീൽ പ്ലാന്റിൽ മിസൈൽ, ബോബ് ആക്രമണം തുടരുകയാണ്. ഇതുവരെ 215 കുട്ടികൾ മരിച്ചെന്നും 391 കുട്ടികൾക്കു പരുക്കേറ്റെന്നുമാണു കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here