
ന്യൂഡെൽഹി: യുപിയിലെ ലഖിംപുർ ഖേരിയിൽ സമരം ചെയ്ത കർഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ആശിഷ് ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്നു ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതി നടപടിയെ സുപ്രീം കോടതി നിശിതമായി വിമർശിച്ചു. ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാൻ നിർദേശിച്ചു.
കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങൾക്കു പറയാനുള്ളതു ഹൈക്കോടതി കേൾക്കാതിരുന്നതിൽ സുപ്രീം കോടതി നിരാശ രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ ദേഹത്തു വെടിയേറ്റ മുറിവുകളുണ്ടായിരുന്നില്ലെന്നും മറ്റുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങൾ ജാമ്യത്തിനായി പരിഗണിച്ചതു തെറ്റാണ്.
ജാമ്യാപേക്ഷ ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കഴിഞ്ഞവർഷം ഒക്ടോബർ മൂന്നിനാണ് ലഖിംപുർ ഖേരിയിൽ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം ഇടിച്ച് എട്ട് പേർ കൊല്ലപ്പെട്ടത്.