Home Featured തട്ടുകടയിലെ തർക്കത്തിന് ഒടുവിൽ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്; മോഷണം പോയ തൻ്റെ തോക്കെന്ന് തമിഴ്നാട് സ്വദേശി

തട്ടുകടയിലെ തർക്കത്തിന് ഒടുവിൽ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്; മോഷണം പോയ തൻ്റെ തോക്കെന്ന് തമിഴ്നാട് സ്വദേശി

0
തട്ടുകടയിലെ തർക്കത്തിന് ഒടുവിൽ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്; മോഷണം പോയ തൻ്റെ തോക്കെന്ന് തമിഴ്നാട് സ്വദേശി

തൊടുപുഴ: തട്ടുകടയിലെ തർക്കത്തെ തുടർന്ന് ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ വൻ ട്വിസ്റ്റ്. പ്രതി ഫിലിപ്പ് മാർട്ടിൻ വെടിയുതിർത്ത തോക്ക് തന്റെ വീട്ടിൽ നിന്ന് മോഷണം പോയതാണെന്ന് ആരോപിച്ച് തമിഴ്നാട് സ്വദേശി രംഗത്തെത്തി. തമിഴ്നാട് മധുര ദുരൈസ്വാമി നഗറിലെ രവീന്ദ്രൻ എന്നയാളുടേതാണ് തോക്ക് എന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ വീട്ടിൽ നിന്ന് മോഷണം പോയ തോക്ക് ആണ് ഫിലിപ്പ് മാർട്ടിന്റെ പക്കലുണ്ടായിരുന്നത് എന്നാണ് സൂചന. വീട്ടിൽ നടന്ന മോഷണത്തിനൊപ്പം കളവ് പോയ തോക്ക് ആണിതെന്ന് ഉറപ്പായാൽ രവീന്ദ്രന്റെ വീട്ടിൽ നടന്ന മോഷണത്തിലും തുമ്പുണ്ടാകുമെന്നാണ് കരുതുന്നത്.

2020 ഡിസംബർ 29നാണ് രവീന്ദ്രന്റെ വീട്ടിൽ മോഷണം നടക്കുന്നത്. ഒപ്പം 60 പവൻ സ്വർണവും 25,000 രൂപയും മോഷണം പോയി. മധുര സിറ്റി പൊലീസ് കേസ് അന്വേഷിക്കുകയായിരുന്നു.ഡബിൾ ബാരൽ തോക്ക് തോക്ക് തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് മധുര സ്വദേശി രവീന്ദ്രനും മകൻ ആദിത്യ വിഗ്‌നേശ്വരനും പൊലീസിനെ സമീപിച്ചിട്ടുണ്ട്. മൂലമറ്റം വെടിവയ്‌പ്പുമായി ബന്ധപ്പെട്ട് തമിഴ് മാധ്യമങ്ങളിൽ വന്ന വാർത്തയിലെ തോക്കിന്റെ ചിത്രം തിരിച്ചറിഞ്ഞാണ് ഇവർ എത്തിയത്.

15 ഇഞ്ചിന്റെ രണ്ടു ഭാഗങ്ങളായി മടക്കി വയ്ക്കാവുന്ന 30 ഇഞ്ച് ഡബിൾ ബാരൽ 7145 നമ്പർ തോക്കാണ് മോഷണം പോയത്. ഇ.ജെ.ചർച്ചിൽ ലെസൈറ്റർ സ്‌ക്വയർ ലണ്ടൻ എന്ന് തോക്കിൽ രേഖപ്പെടുത്തിയിട്ടും ഉണ്ട്. കാഞ്ഞാർ പൊലീസ് പിടിച്ചെടുത്ത തോക്കിലും സമാന അടയാളമുണ്ട്. തോക്കിന്റെ നമ്പറും ഒന്നാണ്. അതുകൊണ്ട് തന്നെ മോഷണ മുതലാണ് തോക്കെന്ന് പൊലീസ് ഏതാണ് ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 26ന് രാത്രിയാണ് തട്ടുകടയിലുണ്ടായ വഴക്കിനെ തുടർന്ന് മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിന്റെ വെടിയേറ്റ് കീരിത്തോട് സ്വദേശി സനൽ മരിച്ചത്.

അതേസമയം പരിക്കേറ്റ കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്‌കരൻ (32) കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തോക്കിൽ പുതിയ ഉടമ എത്തിയ സാഹചര്യത്തിൽ അന്വേഷണം പുതിയ തലത്തിലെത്തും. ഫിലിപ്പിനെ വീണ്ടും ചോദ്യം ചെയ്യും. തോക്ക് എവിടെ നിന്ന് കിട്ടിയെന്നതും അന്വേഷിക്കും. ഈ തോക്ക് പ്രാദേശികമായി ഉണ്ടാക്കിയതല്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

അറക്കുളത്തെ തട്ടുകടയിലുണ്ടായ തർക്കവും സംഘർഷവുമാണ് ഒരാളുടെ മരണത്തിന് വരെ കാരണമായ വെടിവെപ്പിൽ കലാശിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലും കഴിയുകയാണ്. ചോദിച്ച ഭക്ഷണം കിട്ടാതിരുന്നതോടെയാണ് തട്ടുകടയിൽ തർക്കം തുടങ്ങിയത്. ശനിയാഴ്ച നല്ല തിരക്കുണ്ടായിരുന്നത് കൊണ്ട് ഭക്ഷണ സാധങ്ങൾ പെട്ടെന്ന് തീർന്നിരുന്നു. ഈ സമയത്താണ് ഫിലിപ്പ് ഭക്ഷണം വാങ്ങാനായി തട്ടുകടയിൽ എത്തിയതും പ്രശ്നങ്ങൾക്ക് തുടക്കമാകുന്നതും.

തിങ്കളാഴ്ച സമരം നടക്കുന്നതിനാൽ രാത്രി കൊടി നാട്ടുന്നതിന് ഉൾപ്പെടെയെത്തിയ പാർട്ടി പ്രവർത്തകർ ഭക്ഷണം കഴിച്ചതോടെയാണ് തട്ടുകടയിൽ ഭക്ഷണം വേഗം തീർന്നത്. ഫിലിപ്പിന്റെ അച്ഛൻ അസുഖബാധിതനായി ചികിത്സയിൽ കഴിയുന്നതുകൊണ്ട് വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല. ഇതോടെയാണ് തട്ടുകടയിൽനിന്ന് ഭക്ഷണം വാങ്ങാൻ തീരുമാനിച്ചത്.

ഫിലിപ്പും സഹോദരപുത്രനുമാണ് തട്ടുകടയിലേക്ക് വന്നത്. പൊറോട്ടയും ബീഫും ബോട്ടിയുമാണ് ഫിലിപ്പ് ആവശ്യപ്പെട്ടത്. എന്നാൽ, ദോശയും ചമ്മന്തിയും മാത്രമേ ബാക്കിയുള്ളൂ എന്ന് ഹോട്ടലുടമ അറിയിച്ചു. അവിടുണ്ടായിരുന്ന മറ്റുള്ളവർക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഫിലിപ്പ് ആദ്യം ബഹളംവെച്ചത്. അസഭ്യം പറഞ്ഞുവെന്ന് ഹോട്ടലുടമയും ദൃക്സാക്ഷികളും പറയുന്നു. മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണമാണ് നൽകുന്നതെന്ന് ഉടമ പറഞ്ഞിട്ടും ഫിലിപ്പ് അസഭ്യം പറയുന്നത് തുടർന്നു. ഇതോടെ കടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ ചിലരും ഇതിൽ ഇടപെട്ടു. ഇതോടെ ബഹളം മൂർച്ഛിച്ച് അടിപിടിയും അസഭ്യം പറച്ചിലുമായി. ആളും കൂടി.

ഇതിനിടെ ഫിലിപ്പിന് മർദനമേറ്റു. ഈ വൈരത്തിലാണ് ഫിലിപ്പ് വീട്ടിൽ പോയി തോക്കെടുത്ത് വന്ന് വെടി ഉതിർത്തതെന്ന് പോലീസ് പറയുന്നു. കാറോടിക്കുന്നതിനിടെ സിനിമാ സ്‌റ്റൈലിൽ നാടൻ ഇരട്ടക്കുഴൽ തോക്ക് ഒറ്റക്കൈകൊണ്ട് പിടിച്ചാണ് ഫിലിപ്പ് വെടിയുതിർത്തത്. എവിടെനിന്നാണ് തോക്ക് ലഭിച്ചതെന്നകാര്യത്തിൽ അന്വേഷണം നടക്കുന്നു.

കരിങ്കുന്നം പ്ലാന്റേഷനിലുള്ള സുഹൃത്ത് 2014-ൽ വാങ്ങി നൽകിയതാണിതെന്ന് ഫിലിപ്പ് പോലീസിന് മൊഴി നൽകി. ഇയാൾ പറഞ്ഞ വീട്ടിൽ പോലീസ് അന്വേഷണത്തിനെത്തി. എന്നാൽ, തോക്ക് നൽകിയയാൾ ജീവിച്ചിരിപ്പില്ലെന്ന വിവരമാണ് ലഭിച്ചത്. ഫിലിപ്പിന് ഹൈറേഞ്ചിൽ തോട്ടമുണ്ട്. അവിടത്തെ ആവശ്യത്തിനായി വാങ്ങിയതാണ് തോക്കെന്നാണ് മൊഴി.

യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതി ഫിലിപ്പ് മാർട്ടിന്റെ അമ്മ ലിസിയും രംഗത്തെത്തിയിരുന്നു. മകൻ പ്രാണ രക്ഷാർത്ഥമാണ് വെടിയുതിർത്തതെന്നാണ് അമ്മ പറയുന്നത്. ആളുകൾ തന്നെയും മകനെയും കൂട്ടം കൂടി മർദ്ദിച്ചെന്നും ഇത് കണ്ടാണ് അവൻ വെടി വെച്ചതെന്നും ലിസി പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അമ്മയുടെ പ്രതികരണം. ആളുകൾ കൂട്ടംകൂടി ഫിലിപ്പിനെ മർദിക്കുകയായിരുന്നെന്നു കൂടെയുണ്ടായിരുന്ന ബന്ധു ജോജുവും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here