
ചണ്ഡിഗഢ്: പത്താന്‍കോട്ട് 2016-ല്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ സൈന്യത്തെ അയക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 7.5 കോടി രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. പഞ്ചാബ് നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.
പത്താന്‍കോട്ട് ആക്രമണത്തിന് പിന്നാലെ 7.5 കോടി രൂപ വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു ആംആദ്മി നേതാവായ സാധു സിംഗിനൊപ്പം കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടുവെന്നും പണം തന്റെ എംപി ഫണ്ടില്‍ നിന്ന് പിന്‍വലിച്ചുകൊള്ളാന്‍ ആവശ്യപ്പെട്ടുവെന്നും മാന്‍ പറഞ്ഞു. എന്നാല്‍ പണം പിന്‍വലിക്കുകയാണെങ്കില്‍ പഞ്ചാബ് ഇന്ത്യയുടെ ഭാഗമല്ലെന്നും സൈനിക സേവനം ഇന്ത്യയില്‍ നിന്ന് വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നും രേഖാമൂലം എഴുതി നല്‍കണമെന്നും താന്‍ പറഞ്ഞെന്ന് ഭഗവന്ത്മാന്‍ നിയമസഭയിൽ വ്യക്തമാക്കി.
2016 ജനവരി രണ്ടിനാണ് പത്താന്‍കോട്ട് വ്യോമതാവളം തീവ്രവാദികള്‍ ആക്രമിച്ചത്. വ്യോമതാവളത്തില്‍ കടന്ന ആറ് തീവ്രവാദികളെയും സൈന്യം വധിച്ചിരുന്നു. മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ അടക്കം ഏഴ് സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.